തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ പടരുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ്. മുസ്‌ലീം ലീഗ് എംഎല്‍എ ടി.വി. ഇബ്രാഹിം ആണ് നോട്ടീസ് നല്‍കിയത്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു ആവശ്യം. കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്നും എംഎല്‍എ വിമര്‍ശിച്ചു.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് നിലവില്‍ ആരും ചികിത്സയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞു. നേരത്തേതിനേക്കാള്‍ രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
2013ലും 2017ലും ഡെങ്കിപ്പനി വളരെ കൂടുതലായിരുന്നു. ഇതനുസരിച്ച് 2023 അടക്കമുള്ള വര്‍ഷങ്ങളില്‍ ഡെങ്കി പടര്‍ന്നുപിടിക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാരിന്‍റെ കൃത്യമായ ഇടപെടല്‍ മൂലം ഇത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു.
എലിപ്പനിക്കും കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി വ്യാപനം കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞെന്നും മന്ത്രി അവകാശപ്പെട്ടു. ആരോഗ്യവകുപ്പ് പനി പിടിച്ച് കിടക്കുകയായിരുന്നെങ്കില്‍ ഇബ്രാഹിം എംഎല്‍എയുടെ മണ്ഡലമായ കൊണ്ടോട്ടിയില്‍ 33 കോടി രൂപയുടെ ആശുപത്രി വികസനം ഉള്‍പ്പെടെ നടക്കില്ലായിരുന്നെന്നും മന്ത്രി തിരിച്ചടിച്ചു.
മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചു. പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പോരായ്മകൾ ചോദ്യം ചെയ്യപ്പെടും
തിരുവന്തപുരം നഗര മധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല.ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ.മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്