'ധീര വീരാ വീര സുധീരാ... ധീരതയോടെ ഭരിച്ചോളു' എന്ന് നാഴികയ്ക്ക് നാല്പതുവട്ടും ലൗഡ്‌സ്പീക്കറിലൂടെയെന്നവണ്ണം ഒച്ചവച്ച് പിച്ചവെച്ച് മുന്നേറിയവനാണ് തിരുവഞ്ചിയൂർ രാധാകൃഷ്ണൻ. ഇപ്പോഴിതാ സുധീരൻ ഇരുന്ന അതേ സ്പീക്കർ സ്ഥാനത്തേക്ക് വന്നിരിക്കുന്നു തിരുവഞ്ചൂരും.
ജാതിയിൽ മുമ്പൻ തന്നെയായ കെ.പി. പരമേശ്വരൻ പിള്ള മകൻ തിരുവഞ്ചൂരിൽ രാധാകൃഷ്ണൻ ബാലജനസഖ്യത്തിലൂടെയാണ് പൊതു രംഗത്തേക്ക് ചാടിക്കടന്നത്. ചാടുന്നതിലും ആടുന്നതിലും നല്ല മെയ് വഴക്കമുള്ള തിരുവഞ്ചിയൂർ ഇതിനോടകം മുഖ്യ വകുപ്പുകൾ പതിനേഴോളും കയ്യിലിട്ട് അമ്മാനമാടിയ മാന്ത്രിക മന്ത്രിയായിരുന്നു. പിന്നൊന്നാന്തരം സംഘാടകൻ, എന്നീ നിലകളിൽ വിലസി വീരാളിപ്പുട്ടു നേടിയവൻ.
കോട്ടയത്തെ എം.ടി സെമിനാരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ പഠിക്കുമ്പോൾ, കൂട്ടുകാരുടെ പുസ്തകങ്ങൾ വായിക്കാൻ മാത്രമല്ല, ഇടയ്ക്കിടെ ബെഞ്ച് സ്പീക്കർ ആയി പ്രവർത്തിക്കാനും തുടങ്ങി. പിന്നീട് ബസേലിയസ് കോളജിൽ ബിരുദം നേടി. അവിടെ ക്ലാസ്സിൽ സംസാരിക്കുമ്പോൾ, അധ്യാപകർ തന്നെ പറഞ്ഞു:
'ഇവനെ സ്പീക്കർ ആക്കിയാൽ, ക്ലാസ് റൂം മുഴുവൻ ശാന്തമാകും... അല്ലെങ്കിൽ അതൊരിക്കലും ശാന്തമാകില്ല!'
നിയമബിരുദം തിരുവനന്തപുരം ലോ കോളജിൽ നിന്ന് നേടി. അവിടെ പഠിക്കുമ്പോൾ, സുഹൃത്തുക്കൾ പറഞ്ഞു: ''കേസുകെട്ടുകൾ പഠിക്കാനൊന്നും തിരുവഞ്ചിയുർ മിനക്കെടുകയില്ല. പകരം കേസുണ്ടാക്കാനും കേസ് കേൾക്കാനുമായിരുന്നു താൽപ്പര്യം..!
ഇക്കുറിയും മന്ത്രിയാകാൻ അതിയായി മോഹിച്ച തിരുവഞ്ചിയുരന്റെ വഞ്ചി തിരുനാക്കരയോ, തിരുനാവായിലോ, തിരുവന്തപുരത്തോ എത്താൻ പോകില്ലെന്നു കണ്ടപ്പോൾ തന്ത്രപൂർവ്വം മെയ് വഴക്കത്തോടെ സ്പീക്കറാകുക എന്നത് തന്റെ ചിരകാലാഭിലാഷമാണെന്നു പറഞ്ഞ് മലക്കം മറിഞ്ഞ് സ്പീക്കറുടെ കുപ്പായം കുത്തിക്കയറ്റി സഭാനാഥനായി ഇരുപ്പുറപ്പിച്ചു.
ഇനി ഒന്നേ പറയാനുള്ള വഴിനടക്കുമ്പോൾ വല്ല വീടിന്റേയും പാലുകാച്ച് കണ്ട് അങ്ങോട്ട് ചാടിക്കയറി പാലോ, കരിക്കോ കുടിച്ച് കുടുങ്ങരുത്. അങ്ങിനെ 16-ാം കേരള നിയമസഭയുടെ നാഥൻ സഭയെ നാഥനില്ലാ കളരിയാക്കി മാറ്റില്ലെന്നു നമുക്ക് പ്രത്യാശ വയ്ക്കാം.
സ്പീക്കറുടെ പ്രധാന ജോലി പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കണം. ലോക്‌സഭാ സ്പീക്കറായിരുന്ന ജി.വി മവ്‌ലങ്കർ എടുത്ത നിലപാടായിരുന്നു അത്. അതുപോലെ ആരേയും നമ്പാതെ, കേരള നിയമസഭയിൽ ശങ്കരനാരായണൻ തമ്പി കാട്ടിയ വീറ് തിരുവഞ്ചിയൂരിൽ നിന്നും പ്രതീക്ഷിക്കുന്നു.
സഭയുടെ നാഥനാകുമ്പോൾ ഇരുഭാഗത്തുമുള്ളവർക്ക് വേണ്ട പരിഗണന വേണ്ടതിലേറെ കൊടുത്തില്ലെങ്കിലും ന്യായമായ മുൻഗണന കൊടുത്തു മുന്നേറട്ടെ എന്നാശംസിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ആയി വരുന്ന ഷാനിമോൾ ഉസ്മാനും ഇതൊക്കെ ബാധകമാണെന്നറിയിക്കട്ടെ.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
