ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഗുരുതര ചട്ടലംഘനം നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി.
സംഭവത്തിന്റെ ഒറിജിനൽ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഈ പ്രാഥമിക നിഗമനത്തിലെത്തിയത്. ഗൺമാൻമാർ ക്രമസമാധാന പാലനത്തിന്റെ ഭാഗമല്ലാതെ ലാത്തി ഉപയോഗിച്ച് പ്രതിഷേധക്കാരുടെ തലയ്ക്കടിച്ചത് വലിയ വീഴ്ചയാണെന്നും, അത്തരത്തിൽ നേരിട്ട് ഇടപെടേണ്ട സാഹചര്യം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എസ്‌ഐടി വിലയിരുത്തി.
മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത നാല് ഗൺമാൻമാരും കുറ്റക്കാരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവർക്കെതിരെ ഉടൻ കർശന വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ഗൺമാൻമാരുടെ നടപടി പൂർണമായും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന അന്തിമ റിപ്പോർട്ട് ഉടൻ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും.
ഇതേ സംഭവത്തിൽ മുമ്പ് മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായ ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ടും വീണ്ടും ശ്രദ്ധ നേടുകയാണ്. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ആ റിപ്പോർട്ട് അന്നത്തെ ആഭ്യന്തര വകുപ്പിലെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പൂഴ്ത്തിവെച്ചിരുന്നുവെന്നാണ് ആരോപണം. ഗൺമാൻമാരുടെ ക്രൂര മർദ്ദനം കേരള പോലീസിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
അതേസമയം, കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജിമോനോട് അന്വേഷണ സംഘം ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രധാന സാക്ഷികളുടെയും മൊഴി അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എം പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
