തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി അനിശ്ചിതത്വം മുറുകുന്നു. അഞ്ചാം മന്ത്രി എന്ന ആവശ്യത്തിൽ ലീഗ് പുനരാലോചന നടത്തണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ പുതിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ അന്തിമ തീരുമാനമെടുക്കാനായി മുസ്ലിം ലീഗ് നേതൃത്വം ഇന്ന് അടിയന്തര യോഗം ചേരും.
അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പാണെന്ന കണക്കുകൂട്ടലിൽ ആരൊക്കെ മന്ത്രിമാരാകണം എന്നതിൽ ഏകദേശ ധാരണയുണ്ടാക്കിയാണ് ഇന്നലെ ലീഗ് നേതൃയോഗം പിരിഞ്ഞത്. എന്നാൽ കോൺഗ്രസിന്റെ പുതിയ നിലപാട് ലീഗിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇതിനേക്കാൾ കുറവ് സീറ്റുകൾ ഉണ്ടായിരുന്നിട്ടും അവസാനഘട്ടത്തിൽ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഇത്തവണ കൂടുതൽ സീറ്റുകൾ നേടി മികച്ച വിജയം കൈവരിച്ച സാഹചര്യത്തിൽ അഞ്ചാം മന്ത്രിസ്ഥാനത്തിൽ കുറഞ്ഞ ഒന്നിനും തയ്യാറല്ലെന്ന നിലപാടിലായിരുന്നു ലീഗ് നേതൃത്വം.
മന്ത്രിസ്ഥാനം സംബന്ധിച്ച് ഉടൻ തന്നെ കൃത്യമായ തീരുമാനമുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. ഇന്ന് ഉച്ചയോടെ എല്ലാ കാര്യങ്ങളിലും വ്യക്തത വരുമെന്നും ലീഗിന്റെ മന്ത്രിമാരുടെ എണ്ണം അപ്പോൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അഞ്ചാം മന്ത്രി ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം, പുതിയ മന്ത്രിസഭയിലേക്ക് പി.കെ. ബഷീറിനെ പരിഗണിക്കണമെന്ന ആവശ്യവുമായി ലീഗ് സൈബർ അണികൾ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പി.കെ. ബഷീറിന് മുൻപ് പാർട്ടി നൽകിയ ഉറപ്പുകൾ പാലിക്കാൻ നേതൃത്വം തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. ഇനിയൊരു അവസരത്തിന് സാധ്യതയില്ലാത്തതിനാൽ 'പികെബി'യോട് പാർട്ടി നീതി കാണിക്കണമെന്നും, മുൻപ് അദ്ദേഹത്തിന്റെ പിതാവ് സീതി ഹാജിയോട് കാണിച്ച രീതിയിലുള്ള അനീതി ബഷീറിനോട് ആവർത്തിക്കരുതെന്നും അണികൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
