കേരളത്തെ തകർത്ത മഹാപ്രളയം മനുഷ്യനിർമ്മിതമായിരുന്നുവെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആരോപണം തിരഞ്ഞെടുപ്പിൽ തനിക്ക് തിരിച്ചടിയായെന്ന് മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്.
2018-ലെ പ്രളയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ആരോപണങ്ങൾ ചിലയിടങ്ങളിൽ ക്ഷീണം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനുള്ള കൃത്യമായ രേഖകൾ തന്റെ പക്കലുണ്ടെന്നും അവ പഠിച്ച ശേഷം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരിമണൽ ലോബിക്ക് വേണ്ടിയാണ് കേരളത്തിൽ പ്രളയമുണ്ടാക്കിയതെന്നും തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ഒരു സ്വകാര്യ കരാർ കമ്പനിയെ സഹായിക്കാനാണെന്നുമായിരുന്നു മാത്യു കുഴൽനാടന്റെ പ്രധാന ആരോപണം.
ഇതിന് തെളിവായി നിലവിലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഒരു പഴയ ശബ്ദരേഖയും കുഴൽനാടൻ പുറത്തുവിട്ടിരുന്നു. പ്രളയത്തിൽ മാത്യു ടി. തോമസിന് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഈ ശബ്ദരേഖയിലൂടെ ഉയർന്നുവന്നത്.
താൻ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ പ്രളയവുമായി ബന്ധപ്പെട്ട എല്ലാ റെക്കോർഡുകളും കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് മാത്യു ടി. തോമസ് പറഞ്ഞു. തിരുവനന്തപുരത്തെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഈ രേഖകൾ പരിശോധിച്ച് വരികയാണെന്നും വസ്തുതകൾ ജനങ്ങൾക്കറിയാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് മറുപടി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
