ഷാർജ: കണ്ണൂർ അഴീക്കോട് പുതിയകാവ് 'ആർഷ അഷിത'ഭവനത്തിൽ ആർഷയും ഏകമകൾ റൂഹിയുമാണ് കഴിഞ്ഞ ദിവസം ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് വീണ് മരിച്ചത്. ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
യുവതി തൻറെ അഞ്ചുവയസ്സുകാരിയായ മകളെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞ ശേഷം സ്വയം ചാടി ജീവനൊടുക്കിയതെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ 7.15ഓടെയാണ് നടുക്കിയ ഈ ദുരന്തമുണ്ടായത്. 32 നിലകളുള്ള കെട്ടിടത്തിൻറെ പതിനഞ്ചാം നിലയിലെ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്നാണ് യുവതി മകളെ ആദ്യം താഴേക്ക് എറിഞ്ഞതും പിന്നീട് സ്വയം ചാടിയതും. കെട്ടിടത്തിൽ ആറ് നിലകളിൽ പാർക്കിംഗും മറ്റൊരു നിലയിൽ ജിമ്മും ഉള്ളതിനാൽ, ഗ്രൗണ്ട് ലെവലിൽ നിന്ന് ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചത്.
കെട്ടിടത്തിൻറെ സെക്യൂരിറ്റി ഗാർഡ് പെട്ടെന്ന് വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് റോഡിൽ കുട്ടിയുടെയും നടപ്പാതയിൽ അമ്മയുടെയും മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. പൊലീസ് എത്തി പ്രദേശം പൂർണ്ണമായും വളയുകയും പരിശോധനകൾക്ക് ശേഷം പത്തരയോടെ മൃതദേഹങ്ങൾ മാറ്റുകയുമായിരുന്നു.
വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ആർഷ താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇതേ അപ്പാർട്ട്മെൻറിലാണ് താമസിച്ചിരുന്നതെന്ന് കെട്ടിട അധികൃതർ വ്യക്തമാക്കി.
സംഭവത്തിന്റെ തലേദിവസം ഈ ഫ്ലാറ്റിൽ കുടുംബവഴക്ക് നടന്നതായും പൊലീസ് എത്തിയിരുന്നതായും അയൽവാസികൾ പറയുന്നു. തന്റെ ഭാര്യയ്ക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭർത്താവ് സെക്യൂരിറ്റിയോട് പറഞ്ഞിരുന്നു. ദുബായിൽ എയർക്രാഫ്റ്റ് റിസോഴ്സ് അലോക്കേഷൻ ഓഫീസറായി ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
