കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയ 13കാരൻ മുഹമ്മദ് സിയാനെ ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ ഇടപെടലുകളിൽ വിമർശനവുമായി എ.പി. സമസ്ത. സിയാന്റെ ‘കുട്ടി സഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തത് അവരുടെ തീരുമാനമാണെന്നും അതിന്റെ പേരിൽ കുട്ടിയെ വേദനിപ്പിക്കുന്നതിന് പകരം മുതിർന്നവർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടതെന്നും സമസ്ത വ്യക്തമാക്കി.
സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്‌എസ്‌എഫിന്റെ മുഖപത്രമായ ‘രിസാല’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശനം. ‘അരുത്, മുഹമ്മദ് സിയാനെ വിൽക്കരുത്’ എന്ന തലക്കെട്ടിലാണ് ലേഖനം.
സിയാന്റെ സോഷ്യൽ മീഡിയ സാന്നിധ്യവും രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലുകളും കുട്ടിയുടെ പ്രായത്തിന് അനുയോജ്യമാണോയെന്ന ചോദ്യമാണ് ലേഖനം ഉയർത്തുന്നത്. സിയാന്റെ പ്രസംഗങ്ങളിലെ അകാല പക്വത പരിഹരിക്കേണ്ട വിഷയമാണെന്നും കൃത്യമായ ശിക്ഷണത്തിലൂടെ കുട്ടിക്ക് കുട്ടിയായി തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും ലേഖനത്തിൽ പറയുന്നു.
രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഒരു 13കാരനെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും മുതിർന്നവർ സ്വന്തം താൽപര്യങ്ങൾക്കായി കുട്ടിയുടെ സംസാരശൈലി ഉപയോഗിക്കരുതെന്നും ലേഖനം വിമർശിക്കുന്നു. സിയാനെ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചതിന് പിന്നിൽ മാതാപിതാക്കളാണെങ്കിൽ അവർ ഇക്കാര്യം തിരുത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു.
കുട്ടിയുടെ നാവിൽനിന്ന് മുതിർന്നവരെ സന്തോഷിപ്പിക്കുന്നതിനായി വലിയ രാഷ്ട്രീയ പരാമർശങ്ങൾ പുറത്തുകൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നു. രാഷ്ട്രീയത്തിന് ആളെ കൂട്ടുന്നതിനായി സിയാനെ ഉപയോഗിക്കുകയാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ കുട്ടിക്ക് തിരിച്ചറിയാൻ കഴിയില്ലെന്നും ‘രിസാല’ ആരോപിക്കുന്നു.
ഇൻസ്റ്റഗ്രാമിലെ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ടിലൂടെയാണ് മുഹമ്മദ് സിയാൻ ശ്രദ്ധ നേടിയത്. കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അക്കൗണ്ട് മെറ്റ നീക്കം ചെയ്തത്. വീഡിയോയ്ക്ക് നിരവധി രാഷ്ട്രീയ നേതാക്കൾ കമന്റുകളുമായി എത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ വീഡിയോയ്ക്ക് രണ്ട് മില്യണിലധികം കാഴ്ചകളും ലഭിച്ചിരുന്നു.
തുടർന്ന് മുതിർന്ന സിപിഎം നേതാക്കളുമായും സിയാന് ബന്ധമുണ്ടായി. പിണറായി വിജയൻ സിയാനെ വീഡിയോ കോളിൽ വിളിച്ചിരുന്നു. പി. ജയരാജൻ സിയാനെയും സുഹൃത്തുക്കളെയും നേരിട്ട് സന്ദർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സിപിഎം നേതാക്കളും പ്രവർത്തകരും സിയാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സോഷ്യൽ മീഡിയയിലും സിയാന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ സോഷ്യൽ മീഡിയ ഇടപെടലുകളും രാഷ്ട്രീയ പ്രചാരണങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതും സംബന്ധിച്ച് സമസ്തയുടെ വിമർശനം ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
