കോഴിക്കോട്: പുതിയാപ്പ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിനിടെ ലഭിച്ചത് നേവിയുടെ മിസൈല്‍ എന്ന് സ്ഥിരീകരണം. ശത്രുരാജ്യങ്ങളുടെ റഡാറുകളെ തെറ്റിദ്ധരിപ്പിക്കാൻ നാവികസേന ഉപയോഗിക്കുന്ന ഡെക്കോയ് വിഭാഗത്തിൽപ്പെട്ട മിസൈലാണിതെന്ന് നേവി സംഘം നടത്തിയ പരിശോധനയിൽ വ്യക്തമായി.
മറ്റ് യുദ്ധക്കപ്പലുകളിൽ നിന്ന് വരുന്ന മിസൈലുകൾ റഡാറിൽ പതിഞ്ഞാലുടൻ അവയെ വഴിതിരിച്ചുവിടുകയും ചെറു പ്രഹരത്തിലൂടെ കടലിൽ വീഴ്ത്തുകയുമാണ് ഇത്തരം മിസൈലുകളുടെ ദൗത്യം. മുൻപ് സേന നടത്തിയ പരിശീലനത്തിനിടെ ലക്ഷ്യം തെറ്റി കടലിൽ വീണതാകാമെന്നാണ് നിഗമനം. പരിശോധനയിൽ മിസൈലിന് ഏറെ കാലപ്പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി മിസൈൽ എആർ ക്യാമ്പ് ഗ്രൗണ്ടിലേക്ക് മാറ്റുകയും ബോംബ് സ്ക്വാഡിന്റെയും വിദഗ്ധരുടെയും നേതൃത്വത്തിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കുകയും ചെയ്തു.
ഇത് ഇന്ത്യന്‍ പ്രതിരോധ സേനയുടെ മിസൈല്‍ ആയതിനാല്‍ മറ്റ് സംശയങ്ങളില്ല. കുതിപ്പേകാന്‍ ഉപയോഗിക്കുന്ന പ്രൊപ്പലന്റ് തീര്‍ന്ന് മിസൈല്‍ കടലില്‍ വീണതാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
മിസൈലിന്റെ അവശിഷ്ടങ്ങള്‍ കൊച്ചി നാവിക കേന്ദ്രത്തിലെ ഡമ്പിങ് യാര്‍ഡിലെത്തിച്ച് നശിപ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പുതിയാപ്പയില്‍ നിന്ന് മത്സ്യബന്ധനത്തിനായിപ്പോയ രാജലക്ഷ്മി ബോട്ടിലെ തൊഴിലാളികള്‍ക്കാണ് കരയില്‍ നിന്ന 30 നോട്ടിക്കല്‍ മൈല്‍ അകലെനിന്ന് മിസൈല്‍ കിട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
