ശാസ്താംകോട്ട: നീല സ്‌കൂട്ടറിൽ കറങ്ങിനടന്ന് ആളൊഴിഞ്ഞ വഴികളിലൂടെ പോകുന്ന പെൺകുട്ടികളെ നിരന്തരമായി ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. പുത്തൂർ ആലയ്ക്കൽ കുഴിയിൽ പുത്തൻവീട്ടിൽ ലിജോ (33) ആണ് കൊല്ലം റൂറൽ ഡാൻസാഫ് (DANSAF) സംഘത്തിന്റെ പിടിയിലായത്.
സ്‌കൂൾ വിട്ട് ബസിറങ്ങി ഒറ്റയ്ക്ക് വീടുകളിലേക്ക് നടന്നുപോകുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഇയാൾ അതിക്രമം നടത്തിയിരുന്നത്. പിന്നിലൂടെ എത്തുന്ന ഇയാൾ കുട്ടികളെ കടന്നുപിടിച്ച ശേഷം വാഹനം വേഗത്തിലോടിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. ഹെൽമെറ്റും മുഖാവരണവും ധരിക്കുന്നതിനാലും, രക്ഷപ്പെടുന്നതിനിടയിൽ ഷർട്ട് മാറ്റുന്നതിനാലും പ്രതിയെ തിരിച്ചറിയാൻ പോലീസിന് വലിയ ബുദ്ധിമുട്ട് നേരിട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും കൃത്യമായ സൂചനകൾ ലഭിച്ചിരുന്നില്ല.
ശൂരനാട്ടുവെച്ച് നടന്ന അതിക്രമത്തിനിടെ ഇയാള്‍ മുഖാവരണം ധരിച്ചിരുന്നില്ല. ധൈര്യപൂര്‍വം തിരിച്ചടിക്കാന്‍ ശ്രമിച്ച ഇരയായ പെണ്‍കുട്ടി പ്രതിയുടെ മുഖവും ശരീരഘടനയും മനസ്സില്‍ പതിപ്പിച്ചുവെച്ചു. ഇയാള്‍ മുറുക്കാന്‍ ചവയ്ക്കുന്ന പ്രകൃതക്കാരനാണെന്ന വിവരവും പെണ്‍കുട്ടി പോലീസിന് കൈമാറി. ഇത് അന്വേഷണത്തില്‍ വലിയ വഴിത്തിരിവായി.
വ്യാഴാഴ്ച രാവിലെ പുത്തൂരിലൂടെ യാത്ര ചെയ്യുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ലിജോയെ ഡാന്‍സാഫ് സംഘം സി.സി.ടി.വി. ദൃശ്യങ്ങളുമായി ഒത്തുനോക്കി ഉറപ്പുവരുത്തുകയും തുടര്‍ന്ന് ജീപ്പില്‍ കയറ്റി ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഇയാള്‍ സമ്മതിച്ചു. നിലവില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ശൂരനാട് രണ്ടും കിഴക്കേ കല്ലടയില്‍ ഒന്നും കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
