കാസർകോട്: സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന വയോജനക്ഷേമ വകുപ്പ് കൈകാര്യം ചെയ്യേണ്ട പ്രധാന വിഷയങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി. മേയ് 19-ന് തന്നെ വകുപ്പ് രൂപവത്കരിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിരുന്നെങ്കിലും, കൈകാര്യം ചെയ്യേണ്ട അധികാരപരിധികളെക്കുറിച്ച് വ്യക്തത വന്നിരുന്നില്ല.
മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആറ് പ്രധാന വിഷയങ്ങളാണ് പുതിയ വകുപ്പിന് കീഴിൽ വരിക. വയോജനക്ഷേമ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭരണനിർവഹണം, നയ രൂപവത്കരണവും നടപ്പാക്കലും, കേന്ദ്രാവിഷ്കൃത-സംസ്ഥാന പദ്ധതികളുടെ ഏകോപനം, മുതിർന്ന പൗരന്മാരുടെ കമ്മിഷൻ, വൃദ്ധസദനങ്ങൾ എന്നിവയുടെ മേൽനോട്ടം എന്നിവയാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. നിലവിൽ സാമൂഹികനീതി വകുപ്പാണ് ഈ ചുമതലകളെല്ലാം നിർവഹിച്ചുപോന്നിരുന്നത്.
പുതിയ വകുപ്പ് യാഥാർഥ്യമാകുന്നതോടെ ശക്തമായൊരു ഭരണസംവിധാനവും ഉദ്യോഗസ്ഥ ശൃംഖലയും കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിനായി വയോജനക്ഷേമ വകുപ്പിന് പ്രത്യേക സെക്രട്ടറിയെ നിയമിക്കുകയോ മറ്റൊരു സീനിയർ സെക്രട്ടറിക്ക് അധിക ചുമതല നൽകുകയോ ചെയ്യും.
ഫയൽ നീക്കങ്ങൾക്കായി സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷൻ ഓഫിസർമാർ, അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന പ്രത്യേക വിങ് സജ്ജമാക്കും. കൂടാതെ പദ്ധതികൾ താഴെത്തട്ടിൽ നടപ്പാക്കാൻ ഡയറക്ടറെയോ കമ്മിഷണറെയോ നിയമിക്കും.
ആദ്യഘട്ടത്തിൽ സാമൂഹികനീതി വകുപ്പിലെ വയോജനക്ഷേമ ജീവനക്കാരെ പുതിയ വകുപ്പിലേക്ക് മാറ്റാനാണ് തീരുമാനം. ജില്ലാ വയോജനക്ഷേമ ഓഫീസുകളും ഫീൽഡ് സ്റ്റാഫും ഇതിന്റെ ഭാഗമായി വരും. സർക്കാരിന്റെ 'റൂൾസ് ഓഫ് ബിസിനസ്' പരിഷ്കരിച്ച് വകുപ്പിന്റെ അധികാരങ്ങൾ വിജ്ഞാപനം ചെയ്യുമെന്നും, ഫണ്ട് വിനിയോഗത്തിനായി പുതിയ 'ബജറ്റ് ഹെഡ്' അനുവദിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
