വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ 100 നഴ്സുമാർക്കെതിരെ ടൗൺപൊലീസ് കേസെടുത്തതായി റിപ്പോർട്ട്. ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കേരള ഗവൺമെൻറ് നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ഇന്നലെ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തിയത്. എം. വിജിൻ എം.എൽ.എ ആയിരുന്നു ഉദ്ഘാടകൻ.
അതേസമയം മാർച്ച് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കടന്നതിനെ തുടർന്ന് പൊലീസും എം.എൽ.എയും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. എസ്.ഐ എം.എൽ.എയെ അധിക്ഷേപിച്ചെന്നും പരാതിയുണ്ട്.
കലക്ടറേറ്റിന്റെ രണ്ടാം ഗേറ്റിലേക്കാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. സാധാരണ ഇത്തരത്തിൽ പ്രകടനമായി എത്തുന്ന ആളുകളെ ഗേറ്റിനുസമീപം പൊലീസ് തടയുകയാണ് പതിവ്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഓടിയെത്തിയാണ് ഇവരെ തടഞ്ഞത്. ഉടൻ ടൗൺ എസ്.ഐ പി.പി ഷമീമും സ്ഥലത്തെത്തി. പ്രകടനമായി ഇവിടെ വന്ന് ശരിയായില്ലെന്നും കേസെടുക്കുമെന്നും എസ്.ഐ പറഞ്ഞു.എം.എൽ.എ അടക്കമുള്ള ആളുകളോട് കലക്ടറേറ്റിൽ നിന്ന് ഇറങ്ങി പോകാനും പൊലീസ് ആവശ്യപ്പെട്ടു. തുടർന്നാണ് എം.എൽ.എയും എസ്.ഐയും തമ്മിൽ വാക്കേറ്റമുണ്ടായത്.
തുടർന്ന് എം.എൽ.എയോട് നിങ്ങളുടെ പേരെന്താണ് എന്ന് ചോദിച്ചത് വിജിനെ പ്രകോപിപ്പിച്ചു. പൊലീസിന്റെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്നും ‘സുരേഷ് ഗോപി കളിക്കരുതെന്നും’ എം.എൽ.എ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഭാരവാഹികളടക്കം 100 പേർക്കെതിരെ പൊലീസ് കേസെടുത്തത്. കുറ്റംചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിച്ചുവെന്നാണ് എഫ്.ഐ.ആർ. അതേസമയം എം.എൽ.എക്കെതിരെ കേസില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്