തിരുവനന്തപുരം: പോലീസിനെക്കൊണ്ടും എസ്എഫ്‌ഐക്കാരെക്കൊണ്ടും നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയാണെന്നും ഈ തീക്കളി ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
കാലിക്കട്ട് യൂണിവേഴ്‌സിറ്റി സർവകലാശാല ഡി സോൺ കലോത്സവത്തിൽ ഉണ്ടായ അക്രമത്തിൽ പ്രതികളായ എസ് എഫ് ഐക്കാരെ പോലീസ് സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഐജി ഓഫീസിലേക്കു നടത്തിയ മാർച്ചിനെ പോലീസ് കിരാതമായി അടിച്ചൊതുക്കുകയാണ് ചെയ്തത്. പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനീഷ് ആന്റണി, മിവ ജോളി, ആദേശ് സുദർമൻ തുടങ്ങിയവർക്ക് പരിക്കേറ്റു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടിഎൻ പ്രതാപനെ പോലീസ് കൈയറ്റം ചെയ്തു.
കലോത്സവത്തെ തുടക്കം മുതൽ അലങ്കോലപ്പെടുത്താനാണ് എസ്എഫ്‌ഐക്കാർ ശ്രമിച്ചത്. അതിന് കൂട്ടുനില്ക്കാൻ പോലീസും. ഭരണത്തിന്റെ തണലിൽ പോലീസ് നടത്തുന്ന നരനായാട്ടിന് ഇന്നല്ലെങ്കിൽ നാളെ അവർ മറുപടി പറയേണ്ടി വരും. കുട്ടികളുടെ ചോര മണക്കുന്നവരാണ് അധികാരസ്ഥാനങ്ങളിലിരിക്കുന്നത്. അവർ എന്നും അവിടെ ഉണ്ടാകില്ലെന്ന് പോലീസുകാർ ഓർത്തിരിക്കണമെന്ന് സുധാകരൻ പറഞ്ഞു.
വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർത്ഥിന്റെ ജീവനെടുത്ത എസ്എഫ് ഐക്കാരുടെ ചോരക്കൊതി കോട്ടയത്ത് ഗവ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ ജീവിതം തുലയ്ക്കുന്ന സാഹചര്യമുണ്ടായി. സിപിഎമ്മുമായി ബന്ധമുള്ള കേരള ഗവ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികളാണ് ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത് മൃതപ്രായമാക്കിയത്. കട്ടിലിൽ ബലമായി കിടത്തി കയ്യും കാലും തോർത്തുകൊണ്ട് കെട്ടി ലോഷനൊഴിച്ച് ദേഹത്തുകയറിയിരുന്ന് ശരീരമാസകലം വരഞ്ഞ് മുറവേൽപ്പിച്ചു. വേദനിച്ചു കരഞ്ഞവരുടെ വായിൽ ലോഷൻ ഒഴിച്ചു. ശബ്ദം പുറത്തുവന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എസ്എഫ് ഐക്കാർക്ക് മദ്യപിക്കാൻ പണം നല്കിയില്ലെങ്കിൽ അതിനു വേറെ മർദനം. വാനര സേനപോലും ലജ്ജിക്കുന്ന രീതിയിലാണ് എസ്എഫ്‌ഐയുടെ പ്രവർത്തനമെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
എസ്എഫ്‌ഐയുടെ കാടത്തത്തിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇത്തരം കാപാലികരെ അഴിച്ചുവിടുന്ന നേതൃത്വമാണ് ഇതിന്റെ ഉത്തരവാദികൾ. അവർക്കെതിരേയാണ് പോലീസ് നടപടിയും പാർട്ടി നടപടിയും ഉണ്ടാകേണ്ടതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്