പത്തനംതിട്ട: ആറന്മുളയിലെ തെരഞ്ഞെടുപ്പ് തോൽവിയെ ചുറ്റിപ്പറ്റി സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. മത്സരിക്കാൻ താൽപര്യമില്ലെന്ന് തുടക്കത്തിൽ തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും, തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നുവെന്നും വീണാ ജോർജ് വ്യക്തമാക്കി.
സ്ഥാനാർഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപരമായ വിമർശനങ്ങൾക്കും “സ്ഥാനാർഥി മോശമായിരുന്നു” എന്ന തരത്തിലുള്ള ആരോപണങ്ങൾക്കുമായിരുന്നു അവരുടെ പ്രതികരണം. ജില്ലാ നേതൃത്വം തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും, മത്സരിക്കാൻ മറ്റാരും ഇല്ലെന്ന കാരണത്താൽ തന്നെ നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയതാണെന്നും വീണാ ജോർജ് പറഞ്ഞു.
“മത്സരിക്കാൻ താൽപര്യമില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാൽ ജില്ലാ നേതൃത്വം അത് അംഗീകരിച്ചില്ല. സ്ഥാനാർഥിയാകാൻ മറ്റാരുമില്ലെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. പിന്നീട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും നടന്നു,” എന്നാണ് വീണാ ജോർജിന്റെ പ്രതികരണം.
തന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഓമല്ലൂർ ശങ്കരൻ സ്വയം പിന്മാറിയെന്നും, എന്നാൽ അതിനെ “സ്ഥാനാർഥിക്ക് താൽപര്യമില്ലാത്തതിനാലാണ് ഒഴിവാക്കിയത്” എന്ന രീതിയിൽ പ്രചരിപ്പിച്ചതായും അവർ ആരോപിച്ചു. ഈ പ്രചാരണം വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.
നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത് ശരിയല്ലെന്നും, വിഷയങ്ങൾ മുഴുവൻ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ജില്ലാ കമ്മിറ്റി യോഗത്തിൽ വീണാ ജോർജിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്നും, പൊതുജനങ്ങളുമായി ആവശ്യമായ ബന്ധം പുലർത്തിയില്ലെന്നും ചില അംഗങ്ങൾ വിമർശിച്ചു.
അനാവശ്യ വിവാദങ്ങളിൽ ഇടപെട്ടത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും, ജനങ്ങളുമായി ഉള്ള അകലം പരാജയത്തിന് കാരണമായെന്നുമാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനങ്ങൾ. കൂടാതെ, മുൻ തിരഞ്ഞെടുപ്പുകളിലും വീണാ ജോർജിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ നീക്കങ്ങൾ ഉണ്ടായിരുന്നുവെന്ന ആരോപണവും യോഗത്തിൽ ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
