കാസർകോട്: വിവാഹ വാർഷികത്തിന് ഒരു ദിവസം മുമ്പ് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശരീരത്തിൽ കണ്ടെത്തിയ പാടുകൾ പുതുതായി ഉണ്ടായതാണെന്നാണ് റിപ്പോർട്ടിലെ സൂചന. മുഖത്തും കൈകളിലും രക്തം കട്ടപിടിച്ച നിലയിൽ പാടുകൾ ഉണ്ടായിരുന്നുവെന്നും, നഖംകൊണ്ട് ചുരണ്ടിയതുപോലുള്ള അടയാളങ്ങളും കണ്ടെത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആത്മഹത്യ നടന്ന ദിവസം ഭാര്യയെ മർദിച്ചതായി ഭർത്താവ് പൊലീസിനോട് സമ്മതിച്ചുവെന്നാണ് വിവരം. ഇന്നലെയാണ് പാണലത്ത് ഭർതൃവീട്ടിൽ വച്ച് സുഫൈദ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.
ഇന്നാണ് ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികം. ചർലടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദയ്ക്ക് 24 വയസായിരുന്നു. മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
സ്വർണം ആവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദീർഘകാല പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരു വർഷം മുമ്പ് വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞുമുണ്ട്. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, പല തവണ കുടുംബാംഗങ്ങൾ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
