കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ കൊച്ചിയിലെ ഇഡി ഓഫീസിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. സിഐഎസ്എഫ് സുരക്ഷയ്ക്ക് പുറമേ ഏകദേശം 25ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. പ്രതിഷേധത്തിനിടെ സിപിഐഎം പ്രവർത്തകർ ഇഡി വാഹനത്തിന്റെ ചില്ല് അടിച്ചു തകർക്കുകയും ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഡ്രൈവർക്കും പരിക്കേറ്റു. തുടർന്ന് ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണം ആസൂത്രിതമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പിണറായി വിജയന്റെ തിരുവനന്തപുരം, കണ്ണൂർ വസതികൾ, മുഹമ്മദ് റിയാസിന്റെ വീട്, സിഎംആർഎൽ ഓഫീസുകൾ എന്നിവ ഉൾപ്പെടെ 12 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയത്. റെയ്ഡിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐഎമ്മിന്റെയും ഇടതുമുന്നണിയുടെയും തീരുമാനം.
ഇഡി റെയ്ഡ് രാഷ്ട്രീയ ആയുധമാക്കാനുള്ള ബിജെപി-കോൺഗ്രസ് നീക്കമാണെന്നാണ് ഇടതുമുന്നണി ആരോപണം. ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കളെ കേസുകളിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഐഎം നേതാക്കൾ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ഇടതുമുന്നണി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങൾ പലതവണ ചോദ്യങ്ങൾ ഉന്നയിച്ചിട്ടും അദ്ദേഹം പ്രതികരണം ഒഴിവാക്കിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും റെയ്ഡിനെക്കുറിച്ച് മുൻകൂർ വിവരം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
