വയനാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിനോദസഞ്ചാര-സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിംഗ് എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടു.
തുടർച്ചയായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് തുടങ്ങിയ ദുരന്തസാധ്യതകൾ വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലെ സാഹസിക വിനോദ പരിപാടികളും ട്രക്കിംഗ് പ്രവർത്തനങ്ങളും ഇനി ഉത്തരവ് പിൻവലിക്കുന്നതുവരെ നിർത്തിവെക്കണം.
ദുരന്തസാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദേശം നൽകി. മുൻകരുതൽ നടപടികൾ അടിയന്തരമായി സ്വീകരിക്കാനാണ് നിർദേശം.
ടൗൺഷിപ്പ് നിർമ്മാണം നടക്കുന്ന മേഖലകളിൽ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ആവശ്യമായാൽ മാറ്റിപ്പാർപ്പിക്കാൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കൽപ്പറ്റ നഗരസഭ സെക്രട്ടറിയും സംയുക്തമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പ്രദേശത്തും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിത മേഖലയിലും സ്ഥിതി നിരന്തരം വിലയിരുത്താനും, ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുമായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരവ് ലംഘിച്ച് നിയന്ത്രണങ്ങൾ അവഗണിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം, 2005-ലെ സെക്ഷൻ 52(ബി) പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. നിലവിലെ കാലാവസ്ഥാ സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
