കൊച്ചി: അടുത്ത വര്‍ഷം എല്‍നിനോ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലില്‍ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. കടലുകളില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ചൂട് കൂടുന്നത് അറബിക്കടലിലാണ്. കേരളത്തെ ഇത് കാര്യമായി ബാധിക്കും.
പല കാരണങ്ങള്‍ക്കൊണ്ടും കേരള തീരത്ത് കടലിനെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് മത്സ്യബന്ധന ദിനങ്ങള്‍ കുറവാണ്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മുതല്‍ കപ്പല്‍ അപകടങ്ങള്‍ വരെ അതിന് കാരണമാകുന്നുണ്ട്. കാലവസ്ഥാ കണക്കുകള്‍ ഇപ്പോള്‍ ഏതാണ്ട് കൃത്യമായിത്തന്നെയാണ് വരുന്നത്. ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ കാലത്ത് തെക്കേ അമേരിക്കയിലെ പെറുവിലാണ് എല്‍നിനോ രൂപപ്പെടുന്നത്. അത് അടുത്തവര്‍ഷം വേനല്‍ക്കാലത്ത് കേരളതീരത്ത് എത്തും. ഇപ്പോള്‍ കേരളം നേരിടുന്ന ചൂടിനേക്കാള്‍ അധികം ചൂടായിരിക്കും അപ്പോഴുണ്ടാവുക. ഇത് കരയില്‍ മാത്രമല്ല, കടലിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ചൂട് കൂടുന്നത് അറബിക്കടലിലാണ് എന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.
ഇതോടെ മത്സ്യബന്ധന മേഖലയില്‍ മീനുകളുടെ ലഭ്യത വല്ലാതെ കുറയും. കേരളത്തില്‍ വലിയ ഡിമാന്‍ഡുള്ള മത്തിയെയും മറ്റും കടലിലെ ചൂടു കൂടുന്നത് കാര്യമായി ബാധിക്കും. സമുദ്രോപരിതലത്തിലാണ് മത്തി ജീവിക്കുന്നത്. അതുകൊണ്ടു തന്നെ അതിന് ചൂടില്‍നിന്ന് രക്ഷപ്പെട്ട് പോകാന്‍ ഇടം കുറവാണ്. എങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ താണ്ടിവരുന്ന മത്സ്യ ഇനമാണ് മത്തി എന്നാണ് കരുതുന്നത്.
എല്‍നിനോ എന്ന വാക്കിന്റെ അര്‍ഥം ചെറിയ ആണ്‍കുട്ടി അല്ലെങ്കില്‍ ഉണ്ണിയേശു എന്നൊക്കെയാണ്. ക്രിസ്മസ് കാലത്ത് തെക്കേ അമേരിക്കയിലെ പെറുവിന്റെ തീരത്ത് സമുദ്രജലത്തിന് അസാധാരണമായ ചൂട് കൂടുന്ന പ്രതിഭാസമായതിനാലാണ് മത്സ്യത്തൊഴിലാളികള്‍ ഈ പേരിട്ട് വിളിച്ചിരുന്നത്.
മധ്യ, കിഴക്കന്‍ പസിഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയിലും അധികമായി വര്‍ധിക്കും. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് വലിയ തോതിലുള്ള മഴക്കുറവിനും വരള്‍ച്ചയ്ക്കും കാരണമാകും. പെറുവില്‍ നിന്ന് ഒരു പാലം പോലെ ഇത് ഇന്ത്യന്‍ തീരത്തേക്ക് എത്തും. ഇവിടെ മണ്‍സൂണ്‍ മഴ കുറയും. കടല്‍ച്ചൂട് രണ്ടു ഡിഗ്രി വരെ കൂടാമെന്നാണ് ആഗോള കാലാവസ്ഥാ വിദഗ്ധര്‍ കണക്കാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
