ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ രമേശ് ചെന്നിത്തല നേരിട്ടത് കടുത്ത അവഗണനയെന്ന നിലപാടില്‍ ഹരിപ്പാട്ടെ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തഴഞ്ഞതില്‍ കടുത്ത അതൃപ്തിയിലുള്ള ചെന്നിത്തല എന്ത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച കാര്യം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. അവഗണന നേരിട്ടുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു. ഇതിനിടെ രമേശ് ചെന്നിത്തല അണികളെ ഫോണില്‍ ബന്ധപ്പെട്ടു. നേതാവ് നേരിട്ടത് കടുത്ത അനീതിയെന്നായിരുന്നു പ്രവര്‍ത്തകരുടെ പൊതുവികാരം. എന്നാല്‍ പ്രതിഷേധത്തിന് മുതിരരുതെന്ന് രമേശ് ചെന്നിത്തല പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന്, ഹരിപ്പാട് ഇന്നലെ നടത്താനിരുന്ന പ്രതിഷേധ പ്രകടനം പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. പാര്‍ട്ടിയാണ് എല്ലാം എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചതായി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
അതേസമയം, ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തലക്ക് പ്രവര്‍ത്തകര്‍ വൈകാരിക സ്വീകരണമാണ് നല്‍കിയത്. കെട്ടിപ്പിടിച്ചും ചുംബിച്ചും പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്കൊപ്പം തന്നെ നിന്നു. മുദ്രാവാക്യം വിളികളോടെയാണ് രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
