32 വർഷമായി കാത്തിരിക്കുന്ന ബൈരക്കുപ്പ പാലത്തിന് പച്ചക്കൊടി?; നടപടികൾ വേഗത്തിലാക്കുമെന്ന് ഡികെ ശിവകുമാർ

JUNE 14, 2026, 11:50 PM

ബംഗളൂരു: കേരള-കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെ നിർമിക്കാനിരിക്കുന്ന ബൈരക്കുപ്പ അന്തർസംസ്ഥാന പാലം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറുമായി ബംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിർണായക ഉറപ്പ് നൽകിയത്.

പാലം നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉടൻ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്നും ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.

വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന ഈ പാലം 1994 സെപ്റ്റംബർ 22-ന് അന്നത്തെ മുഖ്യമന്ത്രിമാരായ കെ. കരുണാകരനും വീരപ്പ മൊയ്‌ലിയും ചേർന്നാണ് ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 2002-ൽ കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും നിർമാണം ഇന്നുവരെ പൂർത്തിയായിട്ടില്ല.

vachakam
vachakam
vachakam

കേരള ഭാഗത്തെ അപ്രോച്ച് റോഡ് പൂർണമായും പൂർത്തിയായിട്ടുണ്ടെങ്കിലും കർണാടക ഭാഗത്തെ ഭൂമി ഏറ്റെടുക്കലും അനുബന്ധ പാത നിർമാണവും വൈകിയതാണ് പദ്ധതിയുടെ പ്രധാന തടസ്സമായി മാറിയത്. ഈ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.കെ. ബഷീർ നേരത്തെ കർണാടക സർക്കാരിന് കത്തയച്ചിരുന്നു.

പാലം യാഥാർഥ്യമാകുന്നതോടെ കേരളത്തിനും കർണാടകയ്ക്കും വലിയ ഗതാഗത-സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമെന്ന് ഇരു സംസ്ഥാനങ്ങളും വിലയിരുത്തുന്നു. പ്രത്യേകിച്ച് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്രകൾ കർണാടക അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ എളുപ്പമാകും.

പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ബദൽ പാതയായും പാലം പ്രവർത്തിക്കും. ഇതിലൂടെ ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്രാ നിയന്ത്രണങ്ങളുടെ പ്രതിസന്ധി മറികടക്കാനും സാധിക്കും.

vachakam
vachakam
vachakam

പാലം പൂർത്തിയായാൽ ബംഗളൂരുവിനും സുൽത്താൻ ബത്തേരിക്കുമിടയിലെ യാത്രാദൂരം ഏകദേശം 40 കിലോമീറ്റർ വരെ കുറയുകയും യാത്രാസമയം ഗണ്യമായി ചുരുങ്ങുകയും ചെയ്യും. ടൂറിസം, കൃഷി, വ്യാപാരം, ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ എന്നിവയ്ക്കും ഇത് വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.

കർണാടക ഭാഗത്തെ ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി അനുമതികളും അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഏറെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ബൈരക്കുപ്പ പാലം വീണ്ടും ചർച്ചയാകുമ്പോൾ, ഇത്തവണയെങ്കിലും പദ്ധതി യാഥാർഥ്യമാകുമോയെന്ന പ്രതീക്ഷയിലാണ് അതിർത്തി മേഖലയിലെ ജനങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam