തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് വന്ദേമാതരം പൂർണമായി ആലപിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വ്യക്തമാക്കി രാജേന്ദ്ര വിശ്വനാഥ അർലേക്കർ. വന്ദേമാതരം മുഴുവൻ പൊലീസ് ബാൻഡ് വായിക്കേണ്ടതായിരുന്നുവെന്നും വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടനുസരിച്ചായിരിക്കും രാജ്ഭവൻ തുടർനടപടി സ്വീകരിക്കുകയെന്നും ഗവർണർ വ്യക്തമാക്കി.
“വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുകയോ അല്ലെങ്കിൽ സംഗീതരൂപത്തിൽ പ്ലേ ചെയ്യുകയോ വേണം. അത് ഏത് രീതിയിലായാലും പൂർണരൂപത്തിൽ തന്നെ വേണം,” എന്നാണ് ഗവർണർ പ്രതികരിച്ചത്.
ഏതെങ്കിലും കാരണവശാൽ സ്പീക്കർക്ക് അത് ചെയ്യേണ്ടതില്ലെന്ന് തോന്നിയിട്ടുണ്ടാകാമെന്നും, കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്ഭവന്റെ നിർദേശം ഉണ്ടായിട്ടും പൊലീസ് ബാൻഡ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് വായിച്ചത്. നേരത്തെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ ചൊല്ലിയും വിവാദങ്ങൾ ഉയർന്നിരുന്നു.
സംഭവത്തിൽ ബിജെപിയും സർക്കാരിനെതിരെ രംഗത്തെത്തി. വന്ദേമാതരം പൂർണമായി ആലപിക്കാതിരുന്നത് ഗവർണറോടുള്ള അവഹേളനമാണെന്ന് വി. മുരളീധരൻ ആരോപിച്ചു. കേന്ദ്ര സർക്കാർ നിർദേശം നിയമസഭയിൽ പാലിക്കപ്പെട്ടില്ലെന്നും ജമാഅത്തെ ഇസ്ലാമിക്കും സിപിഐഎമ്മിനും സർക്കാർ വഴങ്ങിയെന്നും വി. മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
