കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയത് കൃത്യമായ പദ്ധതി തയ്യാറാക്കിയാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. ജിം സന്തോഷ് വധക്കേസിൽ ജാമ്യം ലഭിച്ച അതുൽ, കോടതി ഉത്തരവ് പ്രകാരം എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ ഹാജരാകണമെന്ന നിബന്ധന മുതലെടുത്താണ് പ്രതികൾ ആക്രമണം നടത്തിയത്.
ശനിയാഴ്ച രാവിലെ പത്തരയോടെ സ്റ്റേഷനിലെത്തിയ അതുൽ, ഒപ്പിട്ട് മടങ്ങി കൃത്യം 17 മിനിറ്റിനുള്ളിൽ തന്നെ അക്രമിസംഘത്തിന്റെ പിടിയിലായി. സ്റ്റേഷന് പരിസരത്ത് പലയിടങ്ങളിലായി നിലയുറപ്പിച്ച പ്രതികൾ അതുലിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൃത്യം നടത്തിയത്. മുൻപ് തങ്ങളുടെ സുഹൃത്തായ അനീറിനെ വധിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ നേരിട്ട് പങ്കെടുത്തവരും സഹായികളുമായ എട്ടുപേരെ പൊലീസ് പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച ഹരിയാന രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയപാത വികസനം നടക്കുന്ന ഭാഗത്തെ കുഴിയിലേക്ക് അതുൽ സഞ്ചരിച്ച കാർ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ ആക്രമണം നടത്തിയത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഈ അരുംകൊല നടന്നത്.
അതേസമയം, ഈ കൊലപാതകത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുയരുന്നുണ്ട്. അലുവ അതുൽ ജാമ്യത്തിലിറങ്ങിയാൽ 'കടത്തൂർ ടീം' ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഒരാഴ്ച മുൻപ് തന്നെ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.
ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചിട്ടും കരുനാഗപ്പള്ളി പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് വിമർശനം. ഇന്റലിജൻസ് മുന്നറിയിപ്പ് അവഗണിച്ചതാണ് പട്ടാപ്പകൽ സ്റ്റേഷന് സമീപം ഇത്തരമൊരു കൊലപാതകം നടക്കാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
