സുല്‍ത്താന്‍ബത്തേരി: നഗരസഭയിലെ തേലമ്പറ്റ ഡിവിഷനിലെ മുന്‍ സിപിഎം കൗണ്‍സിലറായ ജയപ്രകാശിനെ രാത്രിയില്‍ പാതയോരത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. തൊടുവട്ടി തപോവനം-തേലമ്പറ്റ പാതയോരത്ത് ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് തലയ്ക്കും പുറത്തും പരിക്കേറ്റ് മുറിവുകളുമായി ജയപ്രകാശിനെ കണ്ടെത്തിയത്.
വഴി യാത്രക്കാരാണ് പരിക്കേറ്റ അദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ജയപ്രകാശ് ഇവിടെ ചികിത്സയിലാണ്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ ജയപ്രകാശിനെ തട്ടിയിട്ട് രണ്ടുപേര്‍ ആക്രമിച്ചതായാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സമീപത്തുനിന്ന് ഒരു ഇരുമ്പുപൈപ്പും പൊലീസ് കണ്ടെടുത്തിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്ന് ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് എസ്. നായര്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും തേലമ്പറ്റ ഡിവിഷന്‍ കൗണ്‍സിലറുമായ വി.എം യൂനുസ് അലി ആവശ്യപ്പെട്ടു.
മുന്‍ നഗരസഭാംഗവും മുന്‍ സിപി.എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയപ്രകാശിനെ മര്‍ദനമേറ്റ് അവശനിലയില്‍ കണ്ടെത്തിയത് ദുരൂഹതയുണര്‍ത്തുന്നതാണെന്നും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
