കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന വിമർശനമാണ് യോഗത്തിൽ ശക്തമായി ഉയർന്നത്.
“ഇങ്ങനെ മുന്നോട്ട് പോയാൽ കേരളവും ബംഗാളിന്റെ അവസ്ഥയിലാകും” എന്ന മുന്നറിയിപ്പും ചില അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചതായാണ് വിവരം. പിണറായി വിജയന്റെ പ്രായപരിധിയെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. “പിണറായിക്ക് പ്രായപരിധി ബാധകമല്ലേ?” എന്നായിരുന്നു ചിലരുടെ ചോദ്യം.
തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ ജയിക്കരുതെന്ന നിലപാടിൽ ചിലർ ഉറച്ചുനിന്നുവെന്ന വിമർശനവും യോഗത്തിലുണ്ടായി. തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് നേതൃത്വത്തിന്റെ രാഷ്ട്രീയ പിഴവായിരുന്നുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പാർട്ടി നേതൃത്വം സ്വയം തിരുത്തിയില്ലെങ്കിൽ പ്രവർത്തകരാണ് തിരുത്തുകയെന്നും, പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയങ്ങൾ അതിന്റെ സൂചനയാണെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ ചില പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തൽ ഉണ്ടായി. തളിപ്പറമ്പിൽ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ എം വി ഗോവിന്ദൻ നിർബന്ധം പിടിച്ചുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി നൽകിയ വിശദീകരണം ജനങ്ങൾ വിശ്വസിച്ചില്ലെന്നും, സംഘടനാതലത്തിൽ അത് വലിയ തിരിച്ചടിയായെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പരാജയമായിരുന്നുവെന്ന ആരോപണവും യോഗത്തിൽ ഉയർന്നു.
ഇതിനിടെ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമയോചിതമായി നിലപാട് വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ചിലരുടെ വിമർശനം.
മുൻ സംസ്ഥാന സെക്രട്ടറിമാരുമായി താരതമ്യം ചെയ്യുമ്പോൾ ബിനോയ് വിശ്വത്തിന്റെ നിലപാടുകൾ പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി സർക്കാർ അടിസ്ഥാന വർഗങ്ങളെ അവഗണിച്ചുവെന്ന വിമർശനവും കൗൺസിൽ യോഗത്തിൽ ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
