തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ.
അമിതമായ ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് പരമാവധി ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുകയും വേണം. അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ ചെരുപ്പ്, കുട അല്ലെങ്കിൽ തൊപ്പി എന്നിവ ഉപയോഗിക്കാനും നിർദേശമുണ്ട്. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതാണ്.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. സ്കൂളുകളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഭക്ഷണവിതരണ ജീവനക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ ഇടവേളകളിൽ വിശ്രമിക്കുകയും വേണം. പൊതുപരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നവർക്ക് കുടിവെള്ളവും തണലും സംഘാടകർ ഉറപ്പാക്കണം.
ചൂട് വർധിക്കുന്നതിനാൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതലാണെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണം.
യാത്ര ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കൈയിൽ കരുതുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും വേണം. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഉച്ചവെയിലിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും അധികൃതർ നിർദേശിച്ചു.
ചൂടിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായ വൈദ്യസഹായം തേടുകയും വേണം. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
