നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പി.വി. അന്‍വറും കാരണമായെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍.
എല്‍ഡിഎഫിന്റെ വോട്ടില്‍ ഒരു ഭാഗം അന്‍വര്‍ കൊണ്ടുപോയി. അന്‍വര്‍ എല്‍ഡിഎഫിനെ വഞ്ചിച്ചയാള്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. യുഡിഎഫ്-ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ അന്‍വറിന് കിട്ടിയെന്നുമാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയില്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശത്തിലായിരുന്നു വിമര്‍ശനം.
സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം നിലമ്പൂര്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കമ്മിറ്റിയില്‍ എം.വി. ഗോവിന്ദന്റെ പേര് പറഞ്ഞായിരുന്നു വിമര്‍ശനം.
ആര്‍എസ്എസ് പരാമര്‍ശം പാടില്ലായിരുന്നുവെന്ന് സെക്രട്ടറിയേറ്റിലും ഗോവിന്ദനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് പാര്‍ട്ടി സെക്രട്ടറി നടത്തിയതെന്ന് വിമര്‍ശനമുണ്ടായി. അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്.
അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്