തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകൾ തകർന്നതോടെ സിപിഎമ്മിൽ വലിയ ആശങ്കയും അകത്തള കലഹവും ഉയരുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് കണ്ണൂരിലെ കേഡർ വോട്ടുകളിൽ വൻ ചോർച്ചയുണ്ടായതാണ് നേതൃത്വത്തെ ആശങ്കയിൽ ആക്കുന്നത്.
പാർട്ടി വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകിയെന്നും, ചില പ്രാദേശിക നേതാക്കൾ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ലെന്നുമാണ് വിലയിരുത്തൽ. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തോൽവിയും ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ തിരിച്ചടിയും പാർട്ടിക്ക് വലിയ ആഘാതമായി. ധർമ്മടത്തിലും വോട്ടുചോർച്ച ഉണ്ടായത് ഗുരുതരമായ രാഷ്ട്രീയ സന്ദേശമാണെന്നാണ് നിരീക്ഷണം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അണികൾക്കിടയിൽ അസന്തോഷം ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. കണ്ണൂരിലെ തിരിച്ചടിക്ക് പ്രധാന കാരണം അദ്ദേഹമാണെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ശക്തമാണ്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വവും തിരിച്ചടിയായതായി ആരോപണം ഉയരുന്നു. ഇതിനൊപ്പം സിപിഐയിലും ഉൾപ്പാർട്ടി കലാപം ശക്തമാകുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സെക്രട്ടറി മാറണമെന്ന ആവശ്യം ശക്തമാകാനിടയുണ്ട്.
സ്ഥാനാർഥി നിർണയത്തിലെ പിഴവുകളും നേതൃത്വത്തിന്റെ കടുംപിടുത്തവുമാണ് പരാജയത്തിന് കാരണമെന്ന വിലയിരുത്തലാണ് ഉയരുന്നത്. നാദാപുരം, തൃശ്ശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം തിരിച്ചടിയായെന്നും വിമർശനം ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
