ഇടുക്കി: ഇടുക്കി കോൺഗ്രസിൽ ആഭ്യന്തര തർക്കം വീണ്ടും പരസ്യ ഏറ്റുമുട്ടലിലേക്ക് കടന്നതായി റിപ്പോർട്ട്. ഡീൻ കുര്യാക്കോസ് എംപിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു രംഗത്തെത്തി. “മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണ് ഡീൻ കുര്യാക്കോസിനുള്ളത്” എന്നായിരുന്നു അദ്ദേഹത്തിന്റെ കടുത്ത പരാമർശം.
എംപി തന്റെ ചുമതലകൾ നിർവഹിച്ചാൽ മതിയെന്നും, ഡിസിസിയുടെ കാര്യങ്ങൾ താൻ നോക്കിക്കൊള്ളാമെന്നും സി പി മാത്യു പറഞ്ഞു. “എംപി എന്നാൽ മെമ്പർ ഓഫ് പാർലമെന്റ് ആകണം, മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്,” എന്ന പരാമർശവും അദ്ദേഹം നടത്തി.
ഡിസിസിക്ക് ഡീൻ കുര്യാക്കോസ് യാതൊരു സഹായവും ചെയ്യുന്നില്ലെന്നും, മറ്റ് ജില്ലകളിലെ എംപിമാർ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് പിന്തുണ നൽകാറുണ്ടെന്നും സി പി മാത്യു ആരോപിച്ചു. “വെറുതെ ചൊറിഞ്ഞ് മാന്തി കിട്ടിയ സൗഭാഗ്യം കളയരുത്,” എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീൻ കുര്യാക്കോസ് പരസ്യമായി രംഗത്തെത്തിയത്.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കളെ പദവികളിൽ നിന്ന് നീക്കുമെന്ന ഡിസിസിയുടെ മുന്നറിയിപ്പ് “ക്രൂര നടപടി”യാണെന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ വിമർശനം.
പ്രവർത്തകരുടെ വികാരപരമായ പ്രതികരണങ്ങളെ സഹിഷ്ണുതയോടെ കാണാൻ നേതൃത്വത്തിന് കഴിയണമെന്നും, അമിത അച്ചടക്ക നടപടികളിലൂടെ പ്രവർത്തകരെ ഭയപ്പെടുത്തുന്ന കേഡർ പാർട്ടി കോൺഗ്രസ് അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
