ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസ് ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വിവിധ മുതിർന്ന നേതാക്കൾ തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിക്കുന്നതായി റിപ്പോർട്ടുകൾ.
മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവർ കെ.സി. വേണുഗോപാൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, കെ. മുരളീധരൻ, വി.എസ്. സുധീരൻ എന്നിവർ ജനവികാരം മാനിച്ച് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതാണ് ഉചിതമെന്ന നിലപാടിലാണ്. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാൻഡിനെ ധരിപ്പിക്കുമെങ്കിലും, ആരുടെയും പേര് നേരിട്ട് നിർദേശിക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് വിവരം.
ഇതിനിടെ, കെ. സുധാകരൻ “നിർണായക ചർച്ചകളാണ് നടക്കുന്നത്” എന്ന് പ്രതികരിച്ചു. എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തീരുമാനം എടുത്ത ശേഷമല്ല രാഹുൽ ഗാന്ധി നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചിരിക്കുന്നത്. വിവിധ നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം.
എന്നാൽ സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്നും, എ.കെ. ആന്റണിയും നിഷ്പക്ഷ സമീപനമാണ് സ്വീകരിച്ചതെന്നും സൂചനകളുണ്ട്. അതേസമയം, എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ അവഗണിക്കരുതെന്ന നിലപാടിലാണ് കെ.സി. വേണുഗോപാലിനെ പിന്തുണക്കുന്ന വിഭാഗം ഉറച്ച് നിൽക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനം എട്ടാം ദിവസവും വൈകുന്നതോടെ യുഡിഎഫ് ഘടകകക്ഷികളിലും പാർട്ടി പ്രവർത്തകരിലും അതൃപ്തി ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
