തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ രംഗത്ത്. അഭിമുഖം മുഴുവനായി നീക്കം ചെയ്തത് മെറ്റയുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ നിർദേശം വീഡിയോ നീക്കാനല്ല, അതിലെ അശ്ലീലവും മോശവുമായ കമന്റുകൾ ഒഴിവാക്കാനായിരുന്നു എന്നും ഖേൽക്കർ വ്യക്തമാക്കി.
അഭിമുഖത്തിലെ കമന്റുകളിൽ പലതും അപമാനകരവും നിയമലംഘനപരവുമായിരുന്നു. അതിനാലാണ് പൊലീസ് ഇടപെട്ടത്. എന്നാൽ കമന്റുകൾ നീക്കുന്നതിനുപകരം വീഡിയോ തന്നെ നീക്കം ചെയ്യപ്പെട്ടത് തെറ്റിദ്ധാരണ മൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് ഇടപെട്ട് വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ വീണ്ടും പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖേൽക്കർ അറിയിച്ചു.
ഐടി ആക്ട് പ്രകാരം ഇത്തരം വിഷയങ്ങളിൽ പൊലീസിന് നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ മെറ്റയുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ കൃത്യമായ കണക്ക് ഇപ്പോൾ ലഭ്യമല്ലെങ്കിലും, പരാതി ഉണ്ടെങ്കിൽ പരിഹരിക്കാൻ സംവിധാനങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുമാറ്റച്ചട്ട ലംഘനം ഉണ്ടെങ്കിൽ പൊലീസ് ഇടപെടൽ സാധുവാണെന്നും, ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക നിർദേശം നൽകിയിട്ടില്ലെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
