ജയ്പുർ: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തിനിടെ രാജസ്ഥാനിൽ മെഡിക്കൽ പ്രവേശന പരീക്ഷാർത്ഥി ജീവനൊടുക്കി. ജുൻജുനു ജില്ലയിലെ ഗുധ ഗോഡ്ജി സ്വദേശിയായ പ്രദീപ് മേഘ്‍വാൾ (22) ആണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ പ്രവേശനത്തിനായി നീറ്റ് പരിശീലനം നടത്തി വരികയായിരുന്നു പ്രദീപ്. സിക്കാറിലെ പിപ്രാലി റോഡിൽ വാടകവീട്ടിൽ താമസിച്ചുകൊണ്ടാണ് കോച്ചിങ് സെൻററിൽ പഠനം തുടരുന്നത്. ഇത്തവണത്തെ പരീക്ഷയിൽ 650ലധികം മാർക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രദീപും കുടുംബവും.
ആൻസർ കീ പരിശോധിച്ചപ്പോൾ മികച്ച മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷ കൂടുതൽ ശക്തമായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. മെഡിക്കൽ പ്രവേശനം ഉറപ്പാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് പരീക്ഷ റദ്ദാക്കിയെന്ന വാർത്ത പ്രദീപിനെ ഗുരുതരമായ മാനസിക സംഘർഷത്തിലാഴ്ത്തിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
വെള്ളിയാഴ്ച വീട്ടിലെ മുറിയിലാണ് പ്രദീപിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂത്ത സഹോദരിയാണ് ആദ്യം കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
“മൂന്ന് വർഷമായി മകൻ കഠിനമായി പരിശ്രമിക്കുകയായിരുന്നു. ഇത്തവണ പരീക്ഷ വളരെ നന്നായി എഴുതിയിരുന്നു,” എന്ന് പിതാവ് രാജേഷ് കുമാർ പറഞ്ഞു. മകന്റെ പഠനത്തിനായി കുടുംബം ഏകദേശം 11 ലക്ഷം രൂപ ചെലവഴിച്ചുവെന്നും, വീട് നിർമാണം വരെ മാറ്റിവെച്ചാണ് പഠിപ്പിച്ചതെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രദീപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഉദ്യോഗ് നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സമ്മർദ്ദവും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന ചർച്ചയും സംഭവത്തിന് പിന്നാലെ ശക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
