കൊല്ലം: ബി.ജെ.പി.യുടെ പുതിയ ദേശീയ ഭാരവാഹികളെ അഖിലേന്ത്യാ പ്രസിഡന്റ് നിതിൻ നബീൻ ജൂൺ പകുതിയോടെ പ്രഖ്യാപിക്കും. കേരളത്തിൽനിന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പുതിയ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് സൂചന. നിലവിൽ എ.പി. അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി എന്നിവരാണ് കേരളത്തിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ. ഇവർക്ക് പുറമെ ശോഭാ സുരേന്ദ്രൻ, ജോർജ് കുര്യൻ, പത്മജ വേണുഗോപാൽ എന്നിവരും സജീവ പരിഗണനയിലുണ്ട്.
ചുമതലയൊഴിയുന്ന സംസ്ഥാന പ്രസിഡന്റുമാർക്ക് ദേശീയതലത്തിൽ അർഹമായ പദവി നൽകുന്ന പതിവ് ബി.ജെ.പി പിന്തുടരുന്നതിനാൽ, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകുമെന്നാണ് വിവരം. ശോഭാ സുരേന്ദ്രനെ മഹിളാമോർച്ച ദേശീയ ജനറൽ സെക്രട്ടറിയാക്കാനും, രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യനെ ന്യൂനപക്ഷമോർച്ച ദേശീയ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആക്കാനും ആലോചനയുണ്ട്. അനിൽ ആന്റണിയോ അനൂപ് ആന്റണിയോ രാജ്യസഭാംഗമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉടൻ നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിൽ ജോർജ് കുര്യന് പകരം കേരളത്തിൽനിന്ന് നിലവിലെ രാജ്യസഭാംഗം സി. സദാനന്ദൻ മന്ത്രിയായേക്കും.
ദേശീയ പുനഃസംഘടനയ്ക്കൊപ്പം കേരളത്തിലും വലിയ രീതിയിലുള്ള അഴിച്ചുപണിക്ക് സാധ്യതയുണ്ട്. മോശം പ്രകടനം കാഴ്ചവെച്ച ചില സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും മാറ്റുന്നതിനായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വവുമായി ചർച്ച നടത്തിക്കഴിഞ്ഞു. തിരുവനന്തപുരം നോർത്ത്, എറണാകുളം സിറ്റി, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, പത്തനംതിട്ട, പാലക്കാട് ഈസ്റ്റ്, മലപ്പുറം ഈസ്റ്റ്, കോഴിക്കോട് റൂറൽ, തൃശ്ശൂർ നോർത്ത്, തൃശ്ശൂർ സിറ്റി, ആലപ്പുഴ നോർത്ത് എന്നീ 11 ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഇതിൽ ചിലരെ ഒഴിവാക്കുന്നതിനെതിരെ പാർട്ടിയിൽ കടുത്ത സമ്മർദവുമുണ്ട്.
ഒരു വ്യക്തിക്ക് ഇരട്ടപ്പദവി പാടില്ലെന്ന നിബന്ധനയുള്ളതിനാൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിന് സംസ്ഥാന സെക്രട്ടറി സ്ഥാനം നഷ്ടമായേക്കും. ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് ഒഴിവുവരും. അനൂപ് ആന്റണി രാജ്യസഭാംഗമായാൽ ഒഴിവുവരുന്ന ജനറൽ സെക്രട്ടറി പദവിയിലേക്ക് ഷോൺ ജോർജ് എത്താനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
