തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മറ്റ് മൂന്ന് പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ ഇതുവരെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരെ ഇന്നലെയും മൂന്ന് പേരെ ഇന്നുമാണ് പിടികൂടിയത്. ശ്രീജിത്ത്, ഷാഹിൻ, മനോജ്, നിതിൻ രാജ്, ജീവൻ, കിരൺ, അനിൽ കുമാർ, അമൽ എന്നിവരാണ് അറസ്റ്റിലായവർ. കിരൺ, അനിൽകുമാർ എന്നിവരെ വീടുകളിൽ നിന്നാണ് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. മുൻ കൗൺസിലർമാരുടെ വീടുകളുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടക്കുകയാണ്. ഐ.പി. ബിനു, ആറ്റുകാൽ ഉണ്ണി എന്നിവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെ പൊലീസ് തിരിച്ചറിഞ്ഞതായും വിവരം ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
