തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുൻ എൽഡിഎഫ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ ഗൺമാന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി (SP) ചൈത്ര തെരേസ ജോണിന്റെ അന്വേഷണ റിപ്പോർട്ടാണ് മുൻ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടേത് തികച്ചും ക്രിമിനൽ നടപടിയാണെന്നും, പൊലീസിന്റെ അന്തസ്സിന് അവമതിപ്പുണ്ടാക്കുന്ന രീതിയിലാണ് അവർ പെരുമാറിയതെന്നും ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ എസ്പിയെ മുൻ സർക്കാർ സ്ഥലം മാറ്റിയതായി മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് വ്യക്തമാക്കി.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. 15 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി എസ്ഐടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
