തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗവണ്‍മെന്റ് ചീഫ് വിപ്പായി കേരള കോണ്‍ഗ്രസ് നേതാവും തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ അപു ജോണ്‍ ജോസഫിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ഔദ്യോഗികമായി കത്ത് നല്‍കി.
കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് റാങ്കോടുകൂടിയ ചീഫ് വിപ്പ് പദവിയാണ്. മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിന്റെ പിന്‍ഗാമി എന്നതിനപ്പുറം, സ്വന്തം പ്രവര്‍ത്തനമികവു കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംനേടിയ നേതാവാണ് അപു ജോണ്‍ ജോസഫ്. പി.ജെ ജോസഫിന്റെ വിശ്വസ്ത മണ്ഡലമായ തൊടുപുഴയില്‍ തലമുറ മാറ്റം പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടി ഇത്തവണ അപുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. നേതൃത്വത്തിന്റെ ആ തീരുമാനം ശരിവെക്കുന്നതായിരുന്നു മണ്ഡലത്തിലെ അപുവിന്റെ ഉജ്ജ്വല വിജയം.
ഒന്നര പതിറ്റാണ്ട് മുന്‍പ് മികച്ചൊരു ഐടി കരിയര്‍ ഉപേക്ഷിച്ചാണ് അപു ജോണ്‍ ജോസഫ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തൊടുപുഴ ഡീ പോള്‍ പബ്ലിക് സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നിന്ന് പ്രീ-ഡിഗ്രിയും, കോയമ്പത്തൂര്‍ കുമരഗുരു കോളജില്‍ നിന്ന് ബി.ടെക് ബിരുദവും നേടി. പൂനെ മാക്‌സ് മുള്ളര്‍ ഭവനില്‍ നിന്ന് ജര്‍മ്മന്‍ ഭാഷയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
പഠനത്തിന് ശേഷം ഐടി രംഗത്തെ പ്രമുഖ കമ്പനിയായ കാബ്‌സില്‍ (KABS) ടീം ഹെഡ് ആയും, തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വിസ് എയറില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 ല്‍ വിദേശത്തെ ഉയര്‍ന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത്. സംഘടനാ രംഗത്തെ മികവ് മുന്‍നിര്‍ത്തി പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നു.
നിയമസഭയിലെ ഈ പുതിയ പുതിയ ഉത്തരവാദിത്തത്തിലൂടെ കൂടുതല്‍ ജനകീയമായ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനമെന്ന് അപു ജോണ്‍ ജോസഫ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
