തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയില്‍ വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധിയായ ടി. സിദ്ധിഖ് മന്ത്രിയാകുമെന്ന് ഉറപ്പായി. ഐ.സി. ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ ശക്തമായ സമ്മര്‍ദ്ദത്തെ മറികടന്നാണ് സിദ്ധിഖിന് നറുക്കുവീണത്.
അവസാന നിമിഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഹൈക്കമാന്‍ഡുമായി നടത്തിയ നിര്‍ണ്ണായക ഇടപെടലാണ് സിദ്ധിഖിന് വഴിതുറന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്ലിം പ്രതിനിധിയായാണ് ടി. സിദ്ധിഖ് മന്ത്രിസഭയിലെത്തുന്നത്. ഷാനിമോള്‍ ഉസ്മാന്‍, അന്‍വര്‍ സാദത്ത് എന്നിവരെയും ഈ സ്ഥാനത്തേക്ക് അവസാന ഘട്ടത്തില്‍ പരിഗണിച്ചിരുന്നു.
പുതിയ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളുടെ വിഭജനം ഇങ്ങനെയാണ്:
വി.ഡി. സതീശന്‍ (മുഖ്യമന്ത്രി- ധനകാര്യം, തുറമുഖം), രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലന്‍സ്), കെ. മുരളീധരന്‍ (ആരോഗ്യം, ദേവസ്വം), സണ്ണി ജോസഫ് (റവന്യൂ), സി.പി ജോണ്‍(ഗതാഗതം).
മറ്റ് പ്രധാന പദവികള്‍:
മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ സ്പീക്കറായേക്കും. മാണി സി. കാപ്പന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുമെന്നാണ് സൂചന.
ഘടകകക്ഷികളിലെ ധാരണകള്‍
രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. പകരം ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കുന്ന ഫോര്‍മുല അംഗീകരിപ്പിച്ചു. ജലസേചന വകുപ്പാണ് ജോസഫ് വിഭാഗത്തിന് നല്‍കുക.
അതേസമയം, മന്ത്രിസ്ഥാനം പൂര്‍ണ്ണ കാലാവധി നല്‍കണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. അന്തിമ പട്ടികയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് സംസ്ഥാനം കടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
