കൊല്ലം: കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഐഷാ പോറ്റിയെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന വിലയിരുത്തലുമായി കൊല്ലം ഡിസിസി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച ഉണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള അട്ടിമറിയാണ് തോല്‍വിക്ക് കാരണമായതെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സ്ഥാനാര്‍ഥിയുടെ പര്യടനം നടന്ന ദിവസം തന്നെ അപ്രധാന അജണ്ടകളുമായി പഞ്ചായത്ത് കമ്മിറ്റി യോഗം നടത്തിയെന്നാണ് വിമര്‍ശനം. ഉമ്മന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബ്രിജേഷ് എബ്രഹാമിനെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പിന് തലേദിവസം സിപിഎം നേതാവും മന്ത്രിയുമായ കെ.എന്‍. ബാലഗോപാലുമായി ചര്‍ച്ച നടത്തിയെന്നാണ് ബ്രിജേഷ് എബ്രഹാമിനെതിരായ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിക്കാന്‍ തീരുമാനം ഉണ്ടായതെന്നാണ് വിവരം.
അതേസമയം, പരാജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് തനിക്ക് ഊമക്കത്തുകള്‍ ലഭിക്കുന്നുണ്ടെന്ന് ഐഷാ പോറ്റി പ്രതികരിച്ചു. “കത്തില്‍ പറയുന്നവരെ എനിക്ക് വ്യക്തിപരമായി അറിയില്ല. എന്നാല്‍ ബോധപൂര്‍വം പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണം,” എന്നും ഐഷാ പോറ്റി ആവശ്യപ്പെട്ടു.
സിപിഐഎം വിട്ട് യുഡിഎഫിലെത്തിയ ഐഷാ പോറ്റി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയിലായിരുന്നു കൊട്ടാരക്കരയില്‍ മത്സരിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെ.എന്‍. ബാലഗോപാല്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.
അവസാന ഫലത്തില്‍ കെ.എന്‍. ബാലഗോപാല്‍ 63,926 വോട്ടുകള്‍ നേടിയപ്പോള്‍, ഐഷാ പോറ്റിക്ക് 62,914 വോട്ടുകളാണ് ലഭിച്ചത്. 1,012 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇടതുപക്ഷത്തിന്റെ വിജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
