കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് വ്യക്തമാക്കി പൊലീസ്. നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
മുഖ്യമന്ത്രിക്ക് അൻസിബ നൽകിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ച ശേഷമാകും തുടർനടപടികളെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അൻസിബ ഹസൻ, എസ്.ഐ രേഷ്മയ്ക്കും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ പരാതി നൽകിയത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും, എസ്.ഐ രേഷ്മ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് അൻസിബയുടെ ആരോപണം.
തനിക്കെതിരായ വ്യാജപരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻസിബ പരാതിയിൽ പറയുന്നു. ലക്ഷ്മി പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ അപമാനകരമായ പെരുമാറ്റമാണ് നേരിടേണ്ടിവന്നതെന്നും അവർ ആരോപിച്ചു.
താൻ നേരിട്ട മാനസിക ബുദ്ധിമുട്ടിനും അപമാനത്തിനും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്. ‘അമ്മ’ സംഘടനയിലെ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ താരങ്ങളിൽ നിന്ന് വിശദീകരണം തേടുന്ന നടപടികൾ ജൂൺ 1 മുതൽ ആരംഭിക്കും. എന്നാൽ, തന്റെ പരാതി പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ സംഘടനാ നേതൃത്വത്തിന് മുന്നിൽ ഹാജരാകില്ലെന്നാണ് അൻസിബയുടെ നിലപാടെന്ന് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
