കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശനെയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെയും കടന്നാക്രമിച്ച് ബി.ജെ.പി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ ദേശീയഗീതമായ വന്ദേമാതരം ആലപിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ നടപടിയെയും അതിനെ അപമാനിച്ച സോണിയ ഗാന്ധിയുടെ നിലപാടിനെയും രാജ്യം പൊറുക്കില്ലെന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.
ജെന്‍സി കുട്ടികള്‍ വിശേഷിപ്പിക്കുന്നതുപോലെ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഒരു പൂക്കി അല്ലെന്നും മറിച്ച് രാജ്യദ്രോഹിയായ പോക്കിരിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ആലപിക്കാത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രിയാണ് സതീശനെന്നും, മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പൂര്‍ണ്ണ കണ്‍ട്രോളിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ പറ്റിക്കുന്ന ആത്മാര്‍ഥതയില്ലാത്ത കള്ളച്ചിരിയാണ് സതീശന്റേതെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു.
ദേശീയഗീതത്തെ അപമാനിച്ചതിലൂടെ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് സോണിയാഗാന്ധി ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശിയായ സോണിയയെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ വ്യക്തി പ്രണയിക്കുകയും, തുടര്‍ന്ന് ഈ മണ്ണ് അവരെ ഭാര്യയായും സഹോദരിയായും അമ്മയായും ഒരു വലിയ നേതാവായും അംഗീകരിക്കുകയും ചെയ്തു. ആ പുണ്യഭൂമിയോട് നന്ദികേട് കാണിച്ച സോണിയയുടെ ഈ തിന്മയോട് രാജ്യം മാപ്പുനല്‍കില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
വി.ഡി സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ഉറക്കെ പാടി ബ്രിട്ടീഷുകാരെ വിറപ്പിച്ച ദേശീയ ഗീതത്തെയാണ് സോണിയയും സതീശനും ചേര്‍ന്ന് നിന്ദിച്ചിരിക്കുന്നത്. രണ്ടു ചരണങ്ങള്‍ മാത്രമേ പാടൂ എന്ന് വ്യക്തമാക്കിയ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെയും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. രാജ്യദ്രോഹികളായ സി.പി.എമ്മുകാര്‍ മുഴുവന്‍ ചരണങ്ങളും പാടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം പിന്തിരിപ്പന്‍ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയരുമെന്നും കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
