തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി ആര് കൃഷ്ണതേജയാണ് ഉത്തരവിട്ടത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും.
വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം/ മരണം പോലുള്ള ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ നിയമ നടപടികൾ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973 ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്