തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 10,302 കോടി രൂപയുടെ ഇടിവ്. അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജിഎസ്ടി, വില്‍പന നികുതി, ലോട്ടറി, മദ്യം തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചെങ്കിലും കേന്ദ്ര ഗ്രാന്റുകളും സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന സ്റ്റാംപ് ഡ്യൂട്ടിയും കുറഞ്ഞതും ഇടിവിന് കാരണമായി പറയുന്നു. മാത്രമല്ല കേന്ദ്ര ഗ്രാന്റില്‍ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവാണ് ഉണ്ടായത്.
ജിഎസ്ടി വരുമാനം 2071 കോടി വര്‍ധിച്ചെങ്കിലും ലക്ഷ്യമിട്ടതിന്റെ 84% മാത്രമാണിത്. ലോട്ടറി അടക്കമുള്ള നികുതി ഇതര വരുമാന സ്രോതസുകളില്‍ 1197 കോടിയുടെ വര്‍ധനവുണ്ട്. എന്നാല്‍ ഭൂമിയുടെ ന്യായവിലയില്‍ 20% വര്‍ധന വരുത്തിയതുകാരണം സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്നും റജിസ്‌ട്രേഷന്‍ ഫീസില്‍ നിന്നുമുള്ള വരുമാനം 522 കോടി കുറഞ്ഞു. ഓരോ വര്‍ഷവും വരുമാനം വര്‍ധിച്ചുവരുന്ന രീതിക്കാണ് ന്യായവില വര്‍ധന തടസമായത്. തിരിച്ചടി തിരിച്ചറിഞ്ഞ് ഇക്കൊല്ലം ബജറ്റില്‍ സര്‍ക്കാര്‍ ന്യായവില വര്‍ധന ഒഴിവാക്കിയിരുന്നു.
കേന്ദ്രം വന്‍തോതില്‍ കടമെടുപ്പു വെട്ടിക്കുറച്ചെന്നു സര്‍ക്കാര്‍ പരാതിപ്പെടുമ്പോഴും മുന്‍ വര്‍ഷത്തെക്കാള്‍ 7389 കോടി രൂപ കൂടുതല്‍ കഴിഞ്ഞ വര്‍ഷം കടമെടുത്തു. 2022-23 ല്‍ 25,587 കോടിയും കഴിഞ്ഞ വര്‍ഷം 32,976 കോടിയുമാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. ചെലവ് മുന്‍വര്‍ഷത്തെക്കാള്‍ 3103 കോടി രൂപ കുറയ്ക്കാനായി. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം 32,976 കോടി രൂപയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്