ഡൽഹി : ഇലക്ടറൽ ബോണ്ടുകൾ അസാധുവാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച കണക്കുകളിലെ വിവരങ്ങൾ ചർച്ചയാകുന്നു. 2023 സെപ്തംബർ 30 വരെ ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനകളുടെ കണക്കുകൾ നൽകാൻ രാഷ്ട്രീയ പാർട്ടികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ സമർപ്പിച്ച കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
2022-2023 സാമ്പത്തിക വർഷത്തിൽ അഞ്ച് ദേശീയ പാർട്ടികൾക്ക് കോർപ്പറേറ്റ് ഇലക്ട്‌റൽ ബോണ്ടുകൾ വഴി ലഭിച്ചത് 680.49 കോടി രൂപയാണ്. അതിന്റെ 90 ശതമാനവും ലഭിച്ചത് ബിജെപിക്കാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 20000 രൂപയിൽ കൂടുതലുള്ള സംഭാവനകളുടെ വിവരങ്ങളാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്.
ഭാരതീയ ജനതാ പാർട്ടി (ബിജെപി), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ആം ആദ്മി പാർട്ടി (എഎപി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐഎം), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) എന്നിവയ്ക്ക് ലഭിച്ച സംഭാവനകളുടെ വിവരമാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
2022-2023 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്ക് സംഭാവന നൽകിയ 850,438 കോടി രൂപയിൽ 719,858 കോടി രൂപ ബിജെപിക്ക് ലഭിച്ചു. കോൺഗ്രസിന് ലഭിച്ചത് 79.924 കോടി രൂപയാണ്. ബി.ജെ.പി ഒഴികെയുള്ള സംഘടനകൾക്ക് ലഭിച്ചതിൻ്റെ അഞ്ചിരട്ടിയിലധികം തുക ബി.ജെ.പിക്ക് ലഭിച്ചതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്.
ഡൽഹിയിൽ നിന്ന് മാത്രം ദേശീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവന 276.202 കോടിരൂപയാണ്. ഗുജറാത്തിൽ നിന്ന് 160.509 കോടി രൂപ. മഹാരാഷ്ട്രയിൽ നിന്ന് 96.273 കോടിരൂപയും. കോർപറേറ്റുകൾ മാത്രം പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകളിലൂടെ നൽകിയത് 680.495 കോടി രൂപയാണ്.
അതിന്റെ 90 ശതമാനവും ലഭിക്കുന്നത് ബിജെപിക്കാണ്. അത് 610.491 കോടിരൂപയോളം വരും. അതിൽ നിന്ന് കോൺഗ്രസിന് ലഭിച്ചത് 55.625 കോടിരൂപയാണ്. മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച കോർപറേറ്റ് സംഭാവനകളുടെ ആകെ തുകയെടുത്തൽ അതിന്റെ എട്ടിരട്ടിയിലധികമാണ് ബിജെപിക്കു ലഭിച്ചത്.
എന്താണ് ഇലക്ടറൽ ബോണ്ടുകൾ?
വിദേശത്തുനിന്ന് ഉൾപ്പെടെ കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലാണ് നിയമം വിഭാവനം ചെയ്തത്. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം.
അതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്ന് നിശ്ചിത തുകയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതിയാകും.
ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെയാണ് ബോണ്ടുകൾ. ഈ തുകയുടെ ഗുണിതങ്ങളായി ഏത് തുകയും സംഭാവന ചെയ്യാം.
കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന നിശ്ചിത ദിവസങ്ങളിൽ ബോണ്ട് വിതരണം ചെയ്യും. ഇത് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ ഏതെങ്കിലും പത്ത് ദിവസമായിരിക്കും.
2017 ൽ അരുൺ ജെയ്റ്റ്ലിയാണ് ധന ബില്ലിനൊപ്പം ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. 2018 ജനുവരി 29ന് സർക്കാർ ഇലക്ടറൽ ബോണ്ട് സ്കീം ചർച്ചയില്ലാതെ പാസാക്കി. ധന ബില്ലാക്കിയായിരുന്നു പദ്ധതി അവതരിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്