ന്യൂഡൽഹി: ജർമ്മനിക്കും യുഎസിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ.
ഇന്ത്യയിൽ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയും യുഎൻ വക്താവ് പങ്കുവച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ വക്താവ് സ്‌റ്റെഫാൻ ഡുജാറിക്കാണ് ഇക്കാര്യം അറിയിച്ചത്.
'തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.' എന്നായിരുന്നു ഡുജാറിക്ക് പറഞ്ഞത്.
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൻ്റെയും കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിൻ്റെയും പശ്ചാത്തലത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ അസ്വസ്ഥതകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡുജാറിക്. വിഷയത്തിൽ അമേരിക്കയും ജർമ്മനിയും ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയും രംഗത്തെത്തി.
നേരത്തെ ന്യായവും സുതാര്യവുമായ നിയമനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം എന്നായിരുന്നു യുഎസിന്റെ പ്രതികരണം. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്ന് തെല്ലും പുറകോട്ട് പോവാൻ യുഎസ് തയ്യാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്