കൊൽക്കത്ത: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രാജി പരമ്പര തുടരുന്നു. രാജ്യസഭ എംപിയായ കോയൽ മല്ലിക് രാജിവെച്ചതായി റിപ്പോർട്ട്. മറ്റൊരു രാജ്യസഭ എംപിയായ പ്രകാശ് ചിക് ബറൈക്ക് രാജിവച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ രാജി.
സുഷ്മിത ദേബ്, സുഗേന്ദു ശേഖർ എന്നിവരുടെ രാജികൾക്ക് പിന്നാലെയാണ് കോയൽ മല്ലിക്കും സ്ഥാനമൊഴിഞ്ഞത്. ഇതോടെ രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം ഒമ്പതായി കുറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ എംപിയാണ് കോയൽ മല്ലിക്.
പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമായ സാഹചര്യത്തിലാണ് തുടർച്ചയായ രാജികൾ. കൂടുതൽ പ്രമുഖ നേതാക്കൾ പാർട്ടി വിടാൻ സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഋതബത്ര ബാനർജിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 64 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് ഈ വിഭാഗത്തിന്റെ അവകാശവാദം.
ലോക്‌സഭയിലും സമാനമായ സാഹചര്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. ചില എംപിമാർ എൻഡിഎ സഖ്യവുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരിയിൽ തൃണമൂൽ കോൺഗ്രസ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത സ്ഥാനാർഥികളിൽ ഒരാളായിരുന്നു കോയൽ മല്ലിക്. രാജീവ് കുമാർ, ബാബുൾ സുപ്രിയോ, മേനക ഗുരുസ്വാമി എന്നിവർക്കൊപ്പമാണ് അവരുടെ പേരും പ്രഖ്യാപിക്കപ്പെട്ടത്. ഏപ്രിലിൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത കോയൽ മല്ലിക്, ജനങ്ങളെയും രാജ്യത്തെയും സേവിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് അന്ന് പ്രതികരിച്ചിരുന്നു.
അതേസമയം, കോയൽ മല്ലിക്കിന്റെ രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
