ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉയർന്ന പാചകവാതക ആശങ്കകൾക്കിടെ രാജ്യത്ത് എൽപിജി ലഭ്യതയിൽ കുറവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ എൽപിജി ഉൽപാദനത്തിൽ 31 ശതമാനം വർധനവ് രേഖപ്പെടുത്തിയതായും വിതരണം സുഗമമാക്കാൻ വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ മന്ത്രാലയങ്ങൾ ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ രാജ്യത്തുടനീളം കർശന പരിശോധനകൾ തുടരുകയാണെന്ന് കേന്ദ്രം അറിയിച്ചു. ഉപഭോക്താക്കൾ പാനിക് ബുക്കിംഗ് ഒഴിവാക്കണമെന്നും ഏജൻസികളിൽ നേരിട്ട് പോകാതെ ഡിജിറ്റൽ സംവിധാനങ്ങൾ വഴി സിലിണ്ടറുകൾ ബുക്ക് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ബോധവൽക്കരണ ക്യാമ്പയിനുകളും ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി.
അതേസമയം പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്നും സർക്കാർ അറിയിച്ചു. ഐഎൻഎസ് ശിവാലിക് ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് വിവരം. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിക്കുന്ന ശിവാലിക് ഹോർമുസ് കടലിടുക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. മാർച്ച് 16, 17 തീയതികളോടെ ഈ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ കൊച്ചിയിൽ നങ്കൂരമിട്ടിരുന്ന ഇറാനിയൻ നാവിക കപ്പലിലെ ഉദ്യോഗസ്ഥർ മടങ്ങിയതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എൽപിജി ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനാൽ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
