ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ടിവികെ സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.
സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നടപടി.എന്നാൽ, ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം.
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ആശ്രിത നിയമനം അനുവദിച്ചാല്‍ അത് മറ്റ് പലര്‍ക്കും അത്തരം തൊഴിലവസരങ്ങള്‍ നേടാനുള്ള വഴികള്‍ തുറക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. പടക്ക നിര്‍മ്മാണ ശാലകളിലെ അപകടങ്ങളും വാഹന അപകടങ്ങളും അടക്കം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ കോടതി ഇത്തരത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും വ്യക്തമാക്കി.
പൊതു തൊഴില്‍ സംസ്ഥാനം വെറുതെ കളയരുത്. അത് നേടിയെടുക്കേണ്ട ഒന്നാണ്. അതിന്റെ മൂല്യം തിരിച്ചറിയണമെന്നും അതിന്റെ പ്രാധാന്യം സംരക്ഷിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ നടപടി ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയുടെ ലംഘനമാണെന്നും ജോലി ഒഴിവ് നികത്തേണ്ടത് ഭരണഘടനാ അനുസൃതമായി ആയിരിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ മരിച്ചവരുടെ കുടുംബങ്ങളും നിയമനത്തിന് കാത്തിരിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
