ഡൽഹി: എൻസിഇആർടിയുടെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയവരെ കരിക്കുലം സമിതിയിൽ നിന്ന് അടിയന്തരമായി പുറത്താക്കാൻ കോടതി നിർദേശിച്ചു.
മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർക്ക് പാഠ്യപദ്ധതി തയ്യാറാക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയതായി കോടതി വ്യക്തമാക്കി.
എൻസിഇആർടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന പാഠഭാഗം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഭാവിയിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിന് ഇവർ അർഹരല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എൻസിഇആർടിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത കോടതിയെ അറിയിച്ചു. കരിക്കുലം പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
പാഠഭാഗങ്ങൾ പുനഃപരിശോധിക്കാൻ എൻസിഇആർടിയോട് ആവശ്യപ്പെടുന്നതിന് പകരം കേന്ദ്രം തന്നെ ഒരു വിദഗ്ധ സമിതി നിയോഗിച്ചാൽ അത് അഭിനന്ദനാർഹമായ തീരുമാനമായിരിക്കുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
നേരത്തെ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയെ വിമർശിക്കുന്ന പാഠഭാഗം ഉൾപ്പെടുത്തിയതിനെ തുടർന്ന് എൻസിഇആർടി ക്ഷമാപണം നടത്തുകയും പുസ്തകം പിൻവലിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
