ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍.സി.ആര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 7:04 നാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയ പ്രകമ്പനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയില്‍ ഭൂമിക്കടിയില്‍ 215 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍.സി.എസ് ഔദ്യോഗികമായി എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ഡല്‍ഹി, ശ്രീനഗര്‍, പൂഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേയ്ക്ക് ഓടി. നിലവില്‍ ഇന്ത്യയിലോ അഫ്ഗാനിസ്ഥാനിലോ കാര്യമായ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അയല്‍രാജ്യമായ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.
വെനസ്വേലയില്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ 920 ലധികം പേരുടെ മരണത്തിനിടയാക്കിയ 7.2, 7.5 തീവ്രതകളിലെ ഇരട്ട ഭൂചലനങ്ങള്‍ക്ക് പിന്നാലെയാണ് ഏഷ്യന്‍ മേഖലയിലും ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയിലും തുടര്‍ച്ചയായ അഞ്ച് ചെറുചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആഗോളതലത്തിലുണ്ടാകുന്ന ഇത്തരം വലിയ ഭൂചലനങ്ങള്‍ മറ്റ് ഫോള്‍ട്ട് ലൈനുകളെ സ്വാധീനിക്കാറുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
