ന്യൂഡല്‍ഹി: സമുദ്ര മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെല്‍സിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 1.15 ഓടെ സീഷെല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും. സീഷെല്‍സ് ദേശീയ ദിനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായാണ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി എത്തുന്നത്.
തുടര്‍ന്ന് സെഷെല്‍സ് നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് അദ്ദേഹം സന്ദര്‍ശന പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. വൈകിട്ട് സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡ് ബേസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സമുദ്ര സുരക്ഷയും പ്രതിരോധ പങ്കാളിത്തവും കൂടുതല്‍ ഊര്‍ജിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാത്രി സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മിനി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.
സന്ദര്‍ശനത്തിനിടെ സീഷെല്‍സ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറും. കൂടാതെ അവിടെയുള്ള ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ മഹാസാഗര്‍ നയത്തില്‍ അതീവ പ്രാധാന്യമുള്ള രാജ്യമാണ് സീഷെല്‍സ്. ഇന്ത്യയും സീഷെല്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം എന്നതിനാല്‍ ഈ സന്ദര്‍ശനത്തിന് ഏറെ നയതന്ത്ര പ്രാധാന്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
