ദില്ലി: ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി.
യു.എൻ കമ്മീഷൻ റിപ്പോർട്ടുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സർക്കാരിന്റെ വിദേശനയത്തെയും നിലപാടുകളെയും അവർ കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. ലോകരാജ്യങ്ങൾ പലതും ഇസ്രായേലിൽ നിന്ന് അകലം പാലിക്കുമ്പോൾ, ഇന്ത്യ അവരുടെ തന്ത്രപ്രധാന സ്വാധീനവലയത്തിലേക്ക് കൂടുതൽ വീഴുകയാണെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. 'ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അവർ കേന്ദ്ര സർക്കാരിനെതിരെ രംഗത്തുവന്നത്.
പ്രമുഖ ഇന്ത്യൻ ജൂറിസ്റ്റും വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ എസ്. മുരളീധരന്റെ നേതൃത്വത്തിലുള്ള യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സമർപ്പിച്ച 94 പേജുള്ള പുതിയ റിപ്പോർട്ട് സോണിയാ ഗാന്ധി ലേഖനത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. ഗാസയിലെ പലസ്തീനികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
കുട്ടികളെ ലക്ഷ്യമിട്ടാണ് അവിടെ ബോധപൂർവമായ ആക്രമണങ്ങൾ നടക്കുന്നത്. ഗാസയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരിൽ 27 ശതമാനവും കുട്ടികളാണ്. വിദ്യാലയങ്ങളും ശിശുരോഗ ആശുപത്രികൾ അടക്കമുള്ള ആരോഗ്യസംവിധാനങ്ങളും പൂർണ്ണമായി തകർക്കപ്പെട്ടു. ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് ഇസ്രായേൽ നൽകുന്ന തിരിച്ചടി തികച്ചും വിവേചനരഹിതവും സമാനതകളില്ലാത്തതുമായ ക്രൂരതയായി മാറിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ നിലപാടുകൾ കാരണം ഐക്യരാഷ്ട്രസഭയ്ക്ക് നേരിട്ട് ശക്തമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിലും, അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെതിരെ ശക്തമായി തിരിയുകയാണെന്ന് സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു. ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ പടിഞ്ഞാറൻ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്ക ഇസ്രായേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് (ICJ) വലിച്ചിഴച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളും പല യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കുകയോ ആയുധവിൽപ്പന നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) ഇസ്രായേൽ ഭരണനേതൃത്വത്തിനെതിരെ അറസ്റ്റ് വാറന്റ് വരെ പുറപ്പെടുവിച്ചിട്ടും ഇന്ത്യ തുടരുന്ന നിശബ്ദത അംഗീകരിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി.
ലോകം മുഴുവൻ ഇസ്രായേലിൽ നിന്ന് അകലുമ്പോൾ, പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചത് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ തന്ത്രപരമായ തീരുമാനമായി രേഖപ്പെടുത്തപ്പെടും. പലസ്തീൻ, ഇറാൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ തുടങ്ങിയ നമ്മുടെ പരമ്പരാഗത സുഹൃത്തുക്കളെ ഇന്ത്യ അകറ്റി നിർത്തി. ഇന്ത്യക്ക് മുൻകൈ എടുക്കാമായിരുന്ന മധ്യസ്ഥന്റെ റോളിലേക്ക് ഇപ്പോൾ പാകിസ്ഥാൻ കടന്നുവരുന്നത് നമ്മുടെ തന്ത്രപരമായ പരാജയമാണ്. മോദി-നെതന്യാഹു സൗഹൃദം ഇന്ത്യയുടെ നൈതികവും തന്ത്രപരവുമായ താല്പര്യങ്ങൾക്ക് ഒരു ഗുണവും ചെയ്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
