ഡൽഹി: ജൂൺ 21ന് നടന്ന നീറ്റ് (NEET-UG) പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പറിൽ രണ്ട് ഗുരുതര പിഴവുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഫിസിക്‌സ് വിഭാഗത്തിലെ രണ്ട് ചോദ്യങ്ങളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ഒരു ചോദ്യത്തിന് നൽകിയ നാല് ഉത്തര ഓപ്ഷനുകളിലും ശരിയായ ഉത്തരം ഇല്ലെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ആ ചോദ്യം ഒഴിവാക്കി പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികൾക്കും നാല് ബോണസ് മാർക്ക് നൽകാൻ സാധ്യതയുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മറ്റൊരു ചോദ്യത്തിൽ ഒരു ശരിയുത്തരം മാത്രമുണ്ടാകേണ്ടിടത്ത് രണ്ട് ശരിയുത്തരങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു ശരിയുത്തരം തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മാർക്ക് അനുവദിക്കുമെന്നാണ് സൂചന.
സംഭവത്തിൽ പ്രതികരണം തേടിയെങ്കിലും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)യോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ആകെ 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാല് വിഷയങ്ങളിൽ നിന്നായി 45 ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തി 720 മാർക്കിനായിരുന്നു പരീക്ഷ.
പിഴവ് കണ്ടെത്തിയ ചോദ്യങ്ങളിൽ ഒന്ന് വെർണിയർ കാലിപ്പേഴ്‌സ് സംബന്ധിച്ചതാണ്. ഈ ചോദ്യത്തിന് നൽകിയ നാല് ഓപ്ഷനുകളും തെറ്റാണെന്നാണ് വിലയിരുത്തൽ. രണ്ടാമത്തെ പിഴവ് വൈദ്യുതകാന്തിക തരംഗങ്ങൾ (Electromagnetic Waves) സംബന്ധിച്ച ചോദ്യത്തിലാണ്. ഇവിടെ ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ നൽകിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
എൻ.ടി.എയുടെ മാർഗനിർദേശപ്രകാരം, ഒരു ചോദ്യത്തിന് ശരിയായ ഉത്തരമില്ലെന്നോ ചോദ്യം തെറ്റാണെന്നോ കണ്ടെത്തിയാൽ, ആ ചോദ്യം വിദ്യാർഥി ശ്രമിച്ചിട്ടുണ്ടോയെന്നത് പരിഗണിക്കാതെ പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർഥികൾക്കും നാല് മാർക്ക് വീതം നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
